മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രനോ? മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം ഇങ്ങനെ
കോന്നി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി സംസ്ഥാനത്ത് തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി. യുഡിഎഫില്‍ നിന്നും കെയു ജനീഷ് കുമാര്‍ എന്ന യുവ നേതാവിലൂടെ എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത മണ്ഡലം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകതയും കോന്നിക്കുണ്ട്. കോന്നിയില്‍ ഇക്കുറി ആര് ജയിക്കും. മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ ഫലം ഇങ്ങനെ..

കന്നിയങ്കത്തില്‍ ജനീഷ്
23 വര്‍ഷക്കാലം യുഡിഎഫ് കോട്ട പോല കാത്ത മണ്ഡലമാണ് 2019ലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. നിയമസഭയിലേക്കുളള കന്നിയങ്കത്തില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെയു ജനീഷ് കുമാര്‍ കോന്നി പിടിച്ചത്. ജനീഷ് കുമാര്‍ 54,099 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി മോഹന്‍രാജ് 44,146 വോട്ട് നേടി രണ്ടാമത് എത്തി. കെ സുരേന്ദ്രന്‍ 39,786 വോട്ടും നേടി.

കോന്നിയിൽ ഇക്കുറി ആര്?
ഇക്കുറി കോന്നിയിലും മഞ്ചേശ്വരത്തുമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ വിജയിക്കും എന്നാണ് മനോരമ ന്യൂസിന്റെ സര്‍വ്വേ കഴിഞ്ഞ ദിവസം പ്രവചിച്ചത്. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് മഞ്ചേശ്വരം സുരേന്ദ്രന് നഷ്ടപ്പെട്ടത്. എന്നാല്‍ കോന്നിയില്‍ കെ സുരേന്ദ്രനും ബിജെപിക്കും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് മനോരമ ന്യൂസ് സര്‍വ്വേ പറയുന്നത്.

ഇടതുപക്ഷം നിലനിര്‍ത്തും
2019 മുതല്‍ ഒന്നര വര്‍ഷക്കാലം മാത്രം എംഎല്‍എ ആയിരുന്ന ജനീഷ് കുമാറിലൂടെ കോന്നി ഇടതുപക്ഷം നിലനിര്‍ത്തും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫ് കോന്നിയില്‍ രണ്ടാമത് എത്തും. റോബിന്‍ പീറ്റര്‍ ആണ് കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം ബിജെപിയുടെ കെ സുരേന്ദ്രന്‍ മൂന്നാമതേ എത്തുകയുളളൂ എന്നും സര്‍വ്വേ പ്രവചിക്കുന്നു.

ശബരിമല ബിജെപിയെ തുണക്കില്ല
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോന്നിയില്‍ നിന്ന് കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. രണ്ട് തിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ മൂന്നാമത് ആണെത്തിയത്. അന്നും ശബരിമല ആണ് മണ്ഡലത്തില്‍ ബിജെപി പ്രധാന വിഷയമായി ഉയര്‍ത്തി പ്രചാരണം നടത്തിയത്. എന്നാല്‍ ഫലം കണ്ടില്ല. ഇക്കുറിയും ശബരിമല ബിജെപിയെ തുണക്കില്ലെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

വോട്ടുയർത്തി സുരേന്ദ്രൻ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംടി രമേശ് ആയിരുന്നു കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് 16713 വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ ഉയര്‍ന്നു. ശബരിമല വന്‍ വിഷയമായപ്പോള്‍ 46506 വോട്ട് സുരേന്ദ്രന്‍ സ്വന്തം പെട്ടിയിലാക്കി.

അടൂര്‍ പ്രകാശിന്റെ നോമിനി
എന്നാല്‍ ഈ വളര്‍ച്ച നിലനിര്‍ത്താന്‍ മണ്ഡലത്തില്‍ ബിജെപിക്ക് സാധിച്ചില്ല. കോന്നിയില്‍ 2019ല്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ കെ സുരേന്ദ്രന് 39786 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുളളൂ. ഇക്കുറി കോന്നി തിരിച്ച് പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അടൂര്‍ പ്രകാശിന്റെ നോമിനിയായ റോബിന്‍ പീറ്ററിനെ തന്നെ പാര്‍ട്ടി രംഗത്ത് ഇറക്കിയിരിക്കുന്നത് കോന്നി തിരിച്ച് പിടിക്കാനുറപ്പിച്ചാണ്.












Click it and Unblock the Notifications