മത്തായിയുടെ മരണം; ക്രൈസ്തവ വോട്ടുകള്‍ അകലുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍, മുതലെടുക്കാന്‍ കോണ്‍ഗ്രസ്
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ കുടപ്പനക്കുളം സ്വദേശി പിപി മത്തായിയുടെ മരണത്തില്‍ സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മത്തായിയുടെ മരണം രാഷ്ട്രീയപരമായി തിരിച്ചടിയാവുമെന്ന അശങ്കയും സര്‍ക്കാറിനുണ്ട്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മുഴുവന്‍ ഫേറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭകളും കര്‍ഷക സമൂഹവും യോജിച്ച സമരവുമായാണ് രംഗത്തുള്ളത്.
പിപി മത്തായി
ഓര്‍ത്തഡോക്സ് സഭ വിശ്വാസിയാണ് അന്തരിച്ച പിപി മത്തായി. മരണത്തില്‍ നീതിയാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യയും അമ്മയും നടത്തുന്ന സമരത്തിന് പിന്തുണയുമായി കത്തോലിക്കാ സഭയും മാര്‍ത്തോമാ സഭയും രംഗത്തുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധിയായി സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദീയസ്കോസ്, കര്യാക്കോസ് മാര്‍ ക്ലീസ് എന്നിവര്‍ വിട്ടിലെത്തി സമരത്തിന് പിന്തുണയര്‍പ്പിച്ചിരുന്നു.
പൂര്‍ണ പിന്തുണ
മാര്‍ത്തോമാ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ത്തോമ്മയും മത്തായിയുടെ വീട് സന്ദര്‍ശിച്ചു. കത്തോലിക്കാന്‍ സഭ മെത്രാന്‍ സമിതിയും സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ കുടുംബത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.
യുഡിഎഫ്
വിവിധ മലയരോ കര്‍ഷക സംഘടനകളും മത്തായിയുടെ മരണത്തില്‍ സമരരംഗത്തുണ്ട്. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിജെ ജോസഫ്, പിസി ജോര്‍ജ്, അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും മത്തായിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇടത് നേതാക്കളോ മന്ത്രിമാരോ മത്തായിയുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്ന് വിമര്‍ശനമുണ്ട്.
കോണ്‍ഗ്രസും
മത്തായിയുടെ മരണത്തില്‍ കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ട്. ചിറ്റാറില്‍ ആരംഭിച്ച റിലേ സത്യാഗ്രഹം പത്തു ദിവസം പിന്നിട്ടിരിക്കുകയാണ്. മത്തായിയുടെ കുടുംബത്തിന്‍റെയും പ്രതിപക്ഷത്തിന്‍റേയും മത മേലധ്യക്ഷന്‍മാരുടെ സമരം ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ രാഷ്ട്രീയപരമായ തിരിച്ചടിയുണ്ടാവുമോയെന്ന ആശങ്ക ഭരണപക്ഷത്ത് പ്രകടമാണ്.
ഇടത് പക്ഷത്തേക്ക് ചാഞ്ഞത്
മുമ്പ് യുഡിഎപ് കുത്തകയായിരുന്ന പത്തനംതിട്ട ഇടത് പക്ഷത്തേക്ക് ചായാന്‍ കാരണം ക്രൈസ്തവ വോട്ടുകളുടെ ഏകോപനമായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി ഒഴികേയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും സിപിഎം പിടിച്ചടെുത്തതോടെ ജില്ലയിലെ ഒറ്റസീറ്റും കോണ്‍ഗ്രസിനില്ലാതായി.
സര്‍ക്കാര്‍ പക്ഷം
മത്തായിയുടെ മരണം കോണ്‍ഗ്രസിന് തിരുച്ചു വരവിനുള്ള രാഷ്ട്രീയ സാഹചര്യമായി മാറാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പക്ഷം കരുതലോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. മത്തായി മരിച്ച കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയുൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയുള്ള റിപ്പോർട്ടാണ് പോലീസ് റാന്നി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്.
വകുപ്പുകള്‍
തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മന:പൂർവമല്ലാത്ത നരഹത്യ എന്നിവയടക്കമാണ് 11 വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. മുകളില്‍ നിന്നുള്ള കൃത്യമായ നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇത്ര ശക്തമായ വകുപ്പുകള്‍ തന്നെ കേസില്‍ ചുമത്തിയത്. ശക്തമായ വകുപ്പുകൾ തന്നെ ചുമത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ നേരത്തേ അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു
യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍