ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം നൽകിയും ഭക്ഷണം കഴിച്ചും ഡിജിപി ലോക്‌നാഥ് ബെഹ്‌റ
പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഭാര്യ മധുമിത ബഹ്‌റയും ജില്ലയിലെ ദുരിത ബാധിതർക്ക് ആത്മവിശ്വാസം പകർന്നു. ബുധനാഴ്ച കാരംവേലി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിലെത്തിയ ഡിജിപി, ദക്ഷിണമേഖലാ എഡിജിപി അനിൽകാന്ത്, ജില്ലാ പോലീസ് മേധാവി ടി.നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലെ 107 അന്തേവാസികൾക്കും ഭക്ഷണം വിളമ്പി നൽകി.
ദുരിതബാധിതർക്ക് നൽകുന്നതിന് പുതപ്പ്, തലയിണ തുടങ്ങിയ അവശ്യവസ്തുക്കളുമായാണ് ഡിജിപിയും സംഘവും എത്തിയത്. ക്യാമ്പിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശയ്യാവലംബരായി ക്യാമ്പിൽ കഴിയുന്ന ആറന്മുള ചെറുവള്ളിൽ ഗോപി, ക്യാൻസർ ബാധിച്ച് അവശനിലയിലുള്ള രാധാമണി എന്നിവരുടെ അടുത്തെത്തി ഡിജിപി വിവരങ്ങൾ ചോദിച്ചറിയുകയും ഇവർക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കൈമാറുകയും ചെയ്തു.
ഭക്ഷണത്തിന്റെ സമയമായതോടെ അടുക്കളയിലെത്തി പാചകക്കാരോട് വിവരങ്ങൾ ആരാഞ്ഞു. സ്കൂളിലെ പൂർവവിദ്യാർ ഥികളായ സുരേന്ദ്രൻ, സോമൻ, പ്രസാദ്, പ്രദീപ്, ശങ്കുണ്ണി തുടങ്ങിയവരായിരുന്നു ഭക്ഷണം തയാറാക്കുന്നത്. സമീപത്തുള്ള വിവിധ ക്യാമ്പുകളിലേക്കുള്ള ഭക്ഷണം കൂടി ഇവിടെ തയാറാക്കി നൽകുന്നുണ്ടെന്നും ഒറ്റപ്പെട്ട വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും അവർ ഡിജിപിയെ അറിയിച്ചു.
തുടർന്ന് ഭക്ഷണം വിളമ്പുന്നതിനുള്ള കൗണ്ടറിൽ ഡിജിപിയും എഡിജിപിയും എസ്പിയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വാർഡ് അംഗം എം.എസ്.സുചിത്രയും നിലയുറപ്പിച്ചു. ക്യാമ്പിലെ എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകിയശേഷം അവരോടൊപ്പം ഭക്ഷണവും കഴിച്ചശേഷമാണ് ഡിജിപിയും സംഘവും ക്യാമ്പിൽ നിന്നും മടങ്ങിയത്. ക്യാമ്പിലെ 13ഓളം വരുന്ന കുട്ടി കൾക്ക് മിഠായികൾ വിതരണം ചെയ്തും മുതിർന്ന പൗരന്മാരുടെ അടുത്തെത്തി സാന്ത്വനം പകർന്നുമാണ് ഡിജിപി ക്യാമ്പ് വിട്ടത്.
ജനങ്ങളുടെ പുനരധിവാസത്തിന് പോലീസിന്റെ എല്ലാ സഹായവും ഉണ്ടാകും. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണ്. ശുചീകരണ പ്രവ ർത്തനങ്ങൾക്ക് പോലീസും മുന്തിയ പരിഗണനയാണ് നൽകുന്നത്. പോലീസിന്റെ 400ഓളം സേനാംഗങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് പരമാവധി സാന്ത്വനം നൽകുന്ന പ്രവർത്തനങ്ങളായിരിക്കും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.
Recommended Video
700ഓളം പോലീസ് സേനാംഗങ്ങൾ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. അടുത്ത ഘട്ടമായി ശുചീകരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുകയും നേരിട്ട് ശുചീകരണത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുള്ളതായും ഡിജിപി പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗം എം.എസ്.സുചിത്ര, ബ്ലോക്ക് പഞ്ചായത്തംഗം സാലി തോമസ്, സ്കൂൾ മാനേജരുടെ ചുമതലയുള്ള പി.ആർ.രാജേഷ് എന്നിവരും ക്യാമ്പിലുണ്ടായിരുന്നു.