തിരുവല്ല നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് 19ന്: തിരഞ്ഞെടുപ്പ് കെവി വർഗീസ് രാജിവച്ചതോടെ!!
തിരുവല്ല: നഗരസഭയിലെ പുതിയ ചെയർമാൻ തിരഞ്ഞെടുക്കും 19ന് നടക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനമായി. അന്ന് രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വരണാധികാരിയായിരിക്കും. കഴിഞ്ഞമാസം 13ന് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസ് രാജിവച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്.
ഭൂരിപക്ഷം ഉറപ്പിക്കാനായി യു.ഡി.എഫിലെ അടക്കമുള്ള അംഗങ്ങളുടെ പിന്തുണ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കെ.വി. വർഗീസ് രാജി നൽകിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് പുതിയ ചെയർമാൻ തിരഞ്ഞെടുപ്പ് നീണ്ടുപോകുകയായിരുന്നു. നിലവിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പിൽ അട്ടിമറിക്കുള്ള സാധ്യതയും നിലനിൽക്കുന്നു. യു.ഡി.എഫിൽനിന്നും മുൻ മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ സ്ഥാനാർഥി ആകാനാണ് സാധ്യത. എൽ.ഡി.എഫിലെ നീക്കങ്ങൾ ഇനിയും വ്യക്തമല്ല.
നിലവിൽ വൈസ് ചെയർപേഴ്‌സൺ ഏലിയാമ്മ തോമസാണ് ചെയർമാന്റെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്നത്. 39 അംഗ നഗരസഭാ കൗൺസിലിൽ കോൺഗ്രസ് 11, കേരളാ കോൺഗ്രസ് (എം) 10, ആർ.എസ്.പി ഒന്ന്, ഉൾപ്പടെ 22 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ മുൻ ചെയർമാൻ കെ.വി. വർഗീസ്, കൗൺസിലർ കൃഷ്ണകുമാരി എന്നിവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതോടെ യു.ഡി.എഫിന് അംഗബലം 20 മാത്രമാണുള്ളത്. എൽ.ഡി.എഫ്. ഒമ്പത്, ബി.ജെ.പി നാല്, എസ്.ഡി.പി.ഐ ഒന്ന്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എണ്ണം. ഇടയ്ക്കിടെയുള്ള ചെയർമാൻ മാറ്റം നഗരസഭയുടെ ഭരണത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.