ശബരിമല തീര്‍ത്ഥാടനം: നിലയ്ക്കലിൽ 25 ലക്ഷം ലിറ്റർ അധികജലസംഭരണത്തിനുള്ള സംവിധാനം ഒരുക്കും
പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീർഥാടന കാലത്ത് നിലയ്ക്കലിൽ 25 ലക്ഷം ലിറ്റർ അധികജലം സംഭരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നിലയ്ക്കലും പമ്പയിലും ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. നിലവിൽ 40 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നതിനുള്ള ശേഷിയാണ് നിലയ്ക്കലിലുള്ളത്.
ഇതിന് പുറമേയാണ് 25 ലക്ഷം ലിറ്റർ അധികജലം കൂടി സംഭരിക്കുന്നതിന് സംവിധാനം ഒരുക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം ലിറ്റർ വീതം ശേഷിയുള്ള മൂന്ന് സംഭരിണികളും 5000 ലിറ്റർ വീതം സംഭരണശേഷിയുള്ള 200 ടാങ്കുകളും സ്ഥാപിക്കും. സീതത്തോട്ടിൽ നിന്നായിരിക്കും അധികജലം എത്തിക്കുക. നിലയ്ക്കലിൽ നിലവിൽ ആയിരം ടാപ്പുകളിലൂടെയാണ് കുടിവെള്ളവിതരണം നടത്തിവരുന്നത്. വാട്ടർ കിയോസ്കുകൾ കൂടുതലായി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച പമ്പ ത്രിവേണി പമ്പ് ഹൗസിൽ പുതിയ പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. വെള്ളപ്പൊക്കമുണ്ടായാൽ പമ്പുകൾക്ക് കേടുവരാത്ത വിധം കൂടുതൽ ഉയർത്തിയായിരിക്കും പുതിയ പമ്പുകൾ സ്ഥാപിക്കുക. പമ്പാ മണൽപ്പുറത്ത് കൂടുതൽ ആർഒ പ്ലാന്റുകളും സ്ഥാപിക്കും.
ജലവിഭവ വകുപ്പ് പമ്പയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നമുറയ്ക്കായിരിക്കും ആർഒ പ്ലാന്റുകൾ സ്ഥാപിക്കുക. പമ്പയിലെ കുളിക്കടവിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ജലവിഭവ വകുപ്പ് സ്വീകരിക്കും. സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും തുലാമാസ പൂജയ്ക്ക് ജലവിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയായിട്ടുള്ളതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications