പ്രളയത്തിന് ശേഷം പൊടിശല്യം രൂക്ഷമായ ആറന്മുള; വീണ്ടും ശുചീകരണം
പത്തനംതിട്ട: പ്രളയത്തിന് ശേഷം പൊടിശല്യം രൂക്ഷമായ ആറന്മുളയിൽ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ വീണ്ടും ശുചീകരണം നടത്തി. ജില്ലയിൽ പ്രളയം ഏറെ നാശം വിതച്ച പ്രദേശമാണ് കോഴഞ്ചേരി തെക്കേമല മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗം. വെള്ളം ഇറങ്ങിയ ശേഷം അടിഞ്ഞു കൂടിയ ചെളിയാണ് ഇപ്പോൾ പ്രളത്തേക്കാൾ വലിയ വില്ലനായിരിക്കുന്നത്. എംഎൽഎയുടെ നേതൃത്വത്തിൽ വെള്ളം ഇറങ്ങിയ ശേഷം നേരത്തെ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പ്രദേശം പൂർവസ്ഥിതിയിലേയ്ക്ക് മടങ്ങവേ പൊതുജനങ്ങളെയും വ്യാപാരികളെയും പൊടിശല്യം ഏറെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ വീണ്ടും ശുചീകരണം നടത്തിയത്.

ആറന്മുള ഐക്കര ജംഗ്ഷൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും വ്യാപാരികളുടേയും പ്രദേശവാസികളുടേയും സഹകരണത്തോടെ ശുചീകരിച്ചു. വെള്ളപ്പൊക്കത്തിന് ശേഷം അടിഞ്ഞു കട്ടപിടിച്ച ചെളി ഫയർഫോഴ്‌സ് വെള്ളം ഉപയോഗിച്ച് ഇളക്കി. തുടർന്നാണ് ശുചീകരണം നടത്തിയത്. വെള്ളത്തിന്റെ ശക്തിയിലും പോകാത്ത ചെളികൾ എല്ലാവരും ചേർന്ന് തുടച്ചു നീക്കുകയായിരുന്നു. റോഡ്, കടകളുടെ ഷട്ടർ, വരാന്ത, ആൽത്തറ തുടങ്ങിയിടങ്ങളാണ് വൃത്തിയാക്കിയത്.
വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലും ഇതുപോലെ ശുചീകരണം നടത്തുമെന്ന് എം എൽ എ പറഞ്ഞു. നേരത്തേ നടത്തിയ ശുചീകരണത്തിൽ ഇവിടെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, പഞ്ചായത്തംഗങ്ങൾ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയർ ബി.ബിനു, അഗ്‌നിശമന സേനാംഗങ്ങൾ, വ്യാപാരികൾ, പ്രദേശവാസികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.












Click it and Unblock the Notifications