ആരോഗ്യരംഗത്ത് ജില്ലയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുങ്ങുന്നു; 26 പിഎച്ച്സികൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറും
പത്തനംതിട്ട: ആർദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ജില്ലയിലെ 26 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ(പിഎച്ച്സി) കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നു. ജില്ലയിലെ പൊതുജനാരോഗ്യസേവന രംഗത്ത് വൻ മുന്നേറ്റത്തിന് ഇതു വഴിയൊരുക്കും. എഴുമറ്റൂർ, വെച്ചൂച്ചിറ, കുന്നന്താനം, വല്ലന, ചിറ്റാർ, ചന്ദനപ്പള്ളി,കോയിപ്രം, കുളനട, മെഴുവേലി, ഓമല്ലൂർ, കടമ്മനിട്ട, തെള്ളിയൂർ, ചെറുകോൽ, നാറാണംമൂഴി, റാന്നി പഴവങ്ങാടി, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കൂടൽ, കൊക്കാത്തോട്, മൈലപ്ര, സീതത്തോട്, പുറമറ്റം, കവിയൂർ, ആനിക്കാട്, കുറ്റൂർ എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് രണ്ടാംഘട്ടത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്നത്.
ആർദ്രം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചിരുന്നു. ഇതിൽ ചെന്നീർക്കര, പന്തളം, ഓതറ,കോട്ടാങ്ങൽ എന്നിവ പൂർണമായും കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി. വടശേരിക്കര, പള്ളിക്കൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടന സജ്ജമായി. നിരണം, തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 26 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി ഈ വർഷം കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നതോടെ ജില്ലയിലെ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 34 ആയി ഉയരും. ജില്ലയിലെ കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്ക് ഫാർമസിസ്റ്റുകളുടെ ആറ് സ്ഥിരം തസ്തികകൾ കൂടി അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്.

സേവനങ്ങൾ പുനർനിർണയിച്ചും ഗുണനിലവാരം മെച്ചപ്പെടുത്തിയും പ്രഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുക എന്നത് ആർദ്രം മിഷന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം ഉൾപ്പെടെ ആരോഗ്യ പരിപാലനത്തിന്റെ എല്ലാമേഖലകളിലും ഇടപെടുന്ന രീതിയിലായിരിക്കും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം. സാഹചര്യം അനുസരിച്ച് ആരോഗ്യകേന്ദ്രങ്ങളിലോ, ഫീൽഡിലോസേവനം ലഭ്യമാക്കും. ചികിത്സ, കൗൺസലിംഗ്, ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പ്പുകൾ, മെഡിക്കോലീഗൽ, ഫാർമസി, ലബോറട്ടറി തുടങ്ങിയ സ്ഥാപനാധിഷ്ഠിതസേവനങ്ങൾ നൽകും.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശ/അങ്കണവാടി പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് ഫീൽഡ് തലസേവനങ്ങളും ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങൾ. തദ്ദേശഭരണ സ്ഥാപനങ്ങൾ തയാറാക്കുന്ന പ്രാഥമിക ആരോഗ്യ രക്ഷാ പരിപാടികൾ കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെയായിരിക്കും നടപ്പാക്കുക. കുടുംബാരോഗ്യകേന്ദ്രങ്ങൾ സാമൂഹിക നീതി, വിദ്യാഭ്യാസം, കൃഷി, ജലസേചനം, പട്ടികജാതിവർഗ വികസനം തുടങ്ങിയ വകുപ്പുകളുമായിചേർന്നാണ് പ്രവർത്തിക്കുക. സുസ്ഥിര വികസന ലക്ഷ്യങ്ങൾ അനുസരിച്ചുള്ള ആരോഗ്യനിലവാരം കൈവരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും.
കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒപി സംവിധാനം ആഴ്ചയിൽ എല്ലാ ദിവസവും ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെയും. ഞായറാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1.30 വരെയുമാണ്‌സേവനം. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ചികിത്സാ മാനദണ്ഡ പ്രകാരം അനുയോജ്യമായ റഫറൽ തലത്തിലേക്ക് റഫർ ചെയ്യും. സാധാരണരോഗങ്ങളുടെ ചികിത്സയ്ക്കു പുറമേ പകർച്ചവ്യാധികൾ, ജീവിത ശൈലീരോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയും ഈകേന്ദ്രങ്ങളിൽ ലഭ്യമാകും. പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, ബ്രോങ്കൈൽ ആസ്മ തുടങ്ങിയവ കണ്ടെത്തി വിദഗ്ധ ചികിത്സ ആവശ്യമുള്ള പക്ഷം റഫർ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. സ്ത്രീരോഗങ്ങൾ, ത്വക്‌രോഗം, ചെവി, മൂക്ക് ഇവയുമായി ബന്ധപ്പെട്ടരോഗങ്ങൾ,നേത്രരോഗങ്ങൾ, ദന്തരോഗങ്ങൾ എന്നിവ കണ്ടെത്തി വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്യുന്നതിനും സൗകര്യമുണ്ട്.
പുനരധിവാസസേവനങ്ങളിൽ ഉൾപ്പെടുത്തി അംഗൻവാടികളിലും ക്യാമ്പുകളിലും വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി ആളുകളെ സ്ക്രീൻ ചെയ്യുക, കിടപ്പ്‌രോഗികൾക്ക് ഗൃഹചികിത്സയും സാന്ത്വന പരിചരണവും നൽകുക, വിവിധ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങിയവയും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ചുമതലയാണ്. ഇഹെൽത്തുമായി ബന്ധപ്പെട്ട വിവരശേഖരണം പൂർത്തിയാകുന്നതോടെ കുടുംബാരോഗ്യ രജിസ്റ്ററുകൾ തയാറാക്കി ഓരോ വ്യക്തിക്കും നൽകേണ്ട ആരോഗ്യസേവനങ്ങളുടെ പദ്ധതി തയാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാ വ്യക്തികളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾശേഖരിച്ച് ഡിജിറ്റൽ രൂപത്തിൽ സുക്ഷിക്കുന്നതിനുള്ള ഇഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ജില്ലയിൽ പുരോഗമിച്ചു വരുന്നു.












Click it and Unblock the Notifications