ജെസ്ന കേസ്: കോൺഗ്രസ് നടത്തിയ പ്രതിക്ഷേധ കൂട്ടായ്മയിലും റോഡ് ഉപരോധത്തിലും പ്രതിഷേധം ഇരമ്പി!
റാന്നി: കൊല്ലമുളയിലെ ജെസ്നയെ കാണാതായിട്ട് നൂറ് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിക്ഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിക്ഷേധ കൂട്ടായ്മയിലും റോഡ് ഉപരോധത്തിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിക്ഷേധം ആർത്തിരമ്പി. ഇന്നലെ വൈകിട്ട് അഞ്ചിന് ഇട്ടിയപ്പാറ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്ത ശേഷമാണ് റോഡ് ഉപരോധം നടന്നത്. സർക്കാരിനെതിരെ ആർത്തിരമ്പുന്ന മുദ്രാവാക്യങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും ജില്ലാ പ്രസിഡന്റ് റോബിൻ പരുമലയും കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദും ഉയർത്തിയത്തോടെ കോൺഗ്രസ് പ്രതിക്ഷേധം ഇട്ടിയപ്പാറ ജംഗ്ഷനെ സമരഭൂമിയാക്കി മാറ്റി.
മാർച്ച് 22നാണ് ജെസ്ന എന്ന കോളജ് വിദ്യാർത്ഥിനിയെ കാണാതാകുന്നത്. ഇതേ തുടർന്ന് ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച്, എസ് പി ഓഫീസ് മാർച്ച്, നിയമസഭ മാർച്ച് എന്നി പ്രതിക്ഷേധ സമരങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇന്നലെ ഇട്ടിയപ്പാറ ജംഗ്ഷനിൽ പ്രതിക്ഷേധയോഗവും റോഡ് ഉപരോധവും നടത്തിയത്.
യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റുമാരായ റിങ്കു ചെറിയാൻ, ടി കെ ഷാജു, ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, സാമുവേൽ കിഴക്കുംപുറം, സതീഷ് പണിക്കർ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സജി കൊട്ടയ്ക്കാട്, എം എസ് പ്രകാശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പ്രസിഡന്റ് റോബിൻ പരുമല, കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് അലക്സ്, പ്രകാശ് കുമാർ ചരളേൽ എന്നിവർ പ്രസംഗിച്ചു.