കുടുംബശ്രീയുടെ മികവിൽ ജില്ലയിൽ എബിസി പദ്ധതി വിജയത്തിലേക്ക്
പത്തനംതിട്ട: തെരുവുനായ്ക്കളുടെ പ്രത്യുൽപാദനം നിയന്ത്രിക്കാൻ ജില്ലയിൽ കുടുംബശ്രീ മിഷന്റെനേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ വിജയത്തിലേക്ക്. കഴിഞ്ഞവർഷം ജൂലൈയിൽ ആരംഭിച്ച എബിസി(അനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിയിൻ കീഴിൽ ഇതുവരെ 2953 നായ്ക്കളെ വന്ധീകരിച്ചു. പ്രത്യേകം പരിശീലനംനേടിയ അഞ്ചുപേർ വീതമുള്ള അഞ്ച് ഗ്രൂപ്പുകളായി 25പേരെയാണ് ഇതിനായി കുടുംബശ്രീ നിയോഗിച്ചിട്ടുള്ളത്. വിദഗ്ധപരിശീലനംനേടിയ വെറ്റിനറിഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തുന്നത്.
കുടുംബശ്രീ ജില്ലാ മിഷന് പഞ്ചായത്തുകൾ പണം അടയ്ക്കുന്ന ക്രമത്തിലാണ് തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നത്. ജില്ലയിൽ ആദ്യ ഘട്ടത്തിൽ കൊടുമൺകേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ കടപ്ര പഞ്ചായത്തിലാണ് വന്ധീകരണ സെന്റർ പ്രവർത്തിക്കുന്നത്. ഒരു തെരുവുനായയെ വന്ധീകരിക്കുന്നതിന് പഞ്ചായത്ത് 2100 രൂപ കുടുംബശ്രീക്ക് നൽകണം.
ഈ പദ്ധതിയിലൂടെ 62 ലക്ഷം രൂപ ഇതുവരെ കുടുംബശ്രീക്ക് ലഭിച്ചു. ഇതിൽ 27 ലക്ഷം രൂപ ചെലവായി.ബാക്കിയുള്ള 35 ലക്ഷംരൂപ ബന്ധപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകി. പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അടുത്ത ഘട്ടമെന്ന നിലയിൽ ഏബിസി പദ്ധതിയുടെ വാർഷികം സുരക്ഷ 2018 എന്നപേരിൽ സംസ്ഥാനതല ശിൽപശാല ഈമാസം ഏഴിന് പത്തനംതിട്ട കിഴക്കേടത്ത് മറിയംകോംപ്ലക്സിൽ നടക്കും.
രണ്ടാംഘട്ടത്തിൽബ്ലോക്ക് തലത്തിൽ യൂണിറ്റുകൾ ആരംഭിക്കും. യൂണിറ്റംഗങ്ങൾക്ക് റിഫ്രഷർ ട്രെയിനിംഗും, ഏകദിന പരിശീലനവും സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻകോഓർഡിനേറ്റർ എസ്. സാബിർ ഹുസൈൻ പറഞ്ഞു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാകാത്തത് പരിഹരിക്കുവാൻ കുടുംബശ്രീ ജില്ലാ മിഷൻ മൊബൈൽ സർജറി യൂണിറ്റ് സജ്ജീകരിക്കുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.