മഹിളാ കോൺഗ്രസ് ബൂത്തു കമ്മിറ്റികൾ രൂപീകരിച്ച് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തും:
അടൂർ: ജില്ലയിലെ മുഴുവൻ ബൂത്തുകളിലും മഹിളാ കോൺഗ്രസ് ബൂത്തു കമ്മിറ്റികൾ രൂപീകരിച്ച് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാംപിൽ തീരുമാനിച്ചു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു മന്നോടിയായുള്ള കൗണ്ട് ഡൗൺ പ്രവർത്തനം തുടങ്ങണമെന്നും കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് പ്രഥമ പരിഗണന നൽകി സ്ഥാനാർഥികളാക്കണമെന്നുള്ള ആവശ്യവും ക്യാംപിൽ ഉയർന്നു. സ്ത്രീ സുരക്ഷ, സ്ത്രീകളുടെ അവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ക്യാംപിൽ ചർച്ചയ്ക്ക് എടുത്തു. സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായും കാണാതായ ജെസ്‌നയെ കണ്ടെത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതായും അവർ പറഞ്ഞു. സ്ത്രീ സുരക്ഷയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ കരുതൽ നൽകണമെന്നും ലതികാ സുഭാഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, കെപിസിസി സെക്രട്ടറി പഴകുളം മധു, എഐസിസി അംഗം കെ.പി.രാജലക്ഷ്മിയമ്മ, പത്തനംതിട്ട നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, ലാലി ജോൺ, സുധാക്കുറുപ്പ്, അജീബ എം.സാഹിബ്, വിനീത അനിൽ, എലിസബത്ത് അബു, തുളസീഭായിയമ്മ, സരസ്വതി കൃഷ്ണൻ, വസന്ത ശ്രീകുമാർ, സുധാ നായർ, ഗീതാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ക്യാംപ് ഇന്ന് സമാപിക്കും.