സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാടിന്റെ വികസനം വേഗത്തിലാക്കും: രാജു എബ്രഹാം എംഎൽഎ
പത്തനംതിട്ട: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിലൂടെ നാടിന്റെ വികസനം വേഗത്തിലാക്കാൻ കഴിയുമെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു . അയിരൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ കാലതാമസം കൂടാതെ സേവനങ്ങൾ ലഭ്യമാകും.
അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. എഡിഎം പി.ടി. എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അക്കാമ്മ ജോൺസൺ, അയിരൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വത്സമ്മ തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീത ബി. നായർ, റാന്നി തഹസിൽദാർ കെ.വി. രാധാകൃഷ്ണൻ നായർ, അയിരൂർ വില്ലേജ് ഓഫീസർ ജി. ആനന്ദകുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മനോജ് ചരളേൽ, വിക്ടർ റ്റി. തോമസ്, വിദ്യാധരൻ അമ്പലാത്ത്, റ്റി. പ്രദീപ്കുമാർ, കെ. ബാബുരാജ്, ആർ.ആനന്ദക്കുട്ടൻ, സരേഷ് കുഴിവേലിൽ, നിർമിതി കേന്ദ്രം ഉദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നിലവിലെ വില്ലേജ് ഓഫീസിന് മുമ്പിലാണ് പുതിയ ഓഫീസ് നിർമിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പിൽ നിന്ന് 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വരാന്ത, ഫ്രണ്ട്ഓഫീസ്, ഓഫീസർമാർക്ക് ഇരിക്കാനുള്ള ഹാൾ, വില്ലേജ് ഓഫീസറുടെ മുറി, റെക്കോർഡ് മുറി, ഓഫീസർമാർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള മുറി, ഒരു ടോയ്‌ലറ്റ് എന്നിവയാണ് പുതിയ ഓഫീസിൽ നിർമിക്കുക. ഫ്രണ്ട് ഓഫീസിൽ സേവനങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടവും, കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഒൻപത് ജീവനക്കാരുള്ള വില്ലേജ്ഓഫീസിൽ എല്ലാവർക്കും കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യവും ഒരുക്കും. ഓഫീസിന് പുറത്തായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് ടോയ്‌ലറ്റുകൾ നിർമിക്കുന്നുണ്ട്. ഇതിൽ അംഗപരിമിതരായവർക്കായി ടോയ്‌ലറ്റ് സംവിധാനവും പ്രത്യേക റാമ്പും നിർമിക്കും. ഇന്റർലോക്ക് ടൈലുകൾ മുറ്റത്ത് പാകും. കൂടാതെ ചുറ്റുമതിലും കെട്ടുന്നുണ്ട്. 1300 സ്ക്വയർഫീൽ നിർമിക്കുന്ന അയിരൂർ സ്മാർട് വില്ലേജ് ഓഫീസിന്റെ നിർമാണചുമതല നിർമിതികേന്ദ്രത്തിനാണ്. ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും.












Click it and Unblock the Notifications