പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 18 പേരെ പ്രതിയാക്കി കേസെടുത്തു
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒട്ടേറെപേർ പീഡിപ്പിച്ചതായി പരാതി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവും ഇയാൾ വഴി നഗ്നചിത്രങ്ങൾ അയച്ചുകിട്ടിയവരുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും ആക്ഷേപം ഉണ്ട്. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.
സ്കൂളിൽ പോകാൻ വിമുഖത കാണിച്ച കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ഇൻസ്റ്റഗ്രാം വവി ചിറ്റാർ സ്വദേശിയായ യുവാവാണ് പെൺകുട്ടിയുമായി ആദ്യം സൗഹൃദത്തിലായത്. ഇരുവരും നഗ്നചിത്രങ്ങൾ കൈമാറി.

പെൺകുട്ടി പങ്കുവെച്ച നഗ്നചിത്രങ്ങൾ യുവാവ് പിന്നീട് സുഹൃത്തുക്കൾക്ക് അയച്ചുനൽകി. തുടർന്ന് ഈ ചിത്രങ്ങൾ കിട്ടിയ മറ്റുള്ളവർ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെന്നും കുട്ടിയെ ചൂഷണം ചെയ്തുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
വീട്ടിൽ ഈ കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളിൽ ചിലർ വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. മറ്റ് ചിലർ പെൺകുട്ടിയെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതായും പറയുന്നു. സംഭവത്തിൽ പെൺകുട്ടിയെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ച് വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളിൽ നാല് പേർ കസ്റ്റഡിയിൽ ഉള്ളതായും വിവരമുണ്ട്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ സ്കൂളിലെ വിദ്യാർത്ഥി തന്നെയാണെന്നാണ് സൂചന.












Click it and Unblock the Notifications