കൊവിഡ് ചികിത്സയ്ക്ക് പ്രാഥമിക കേന്ദ്രങ്ങൾ... ഇനിയും തുടങ്ങാത്ത സ്ഥലങ്ങളിൽ ഉടൻ തുടങ്ങാൻ തീരുമാനം
പത്തനംതിട്ട: കൊവിഡ് ചികിത്സയ്ക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങണം എന്ന് നിർദ്ദേശമുള്ളതാണ്. എന്നാൽ പലയിടത്തും ഇത് ഇപ്പോഴും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ അടിയന്തര നടപടി വേണം എന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. യോഗം ചേര്‍ന്ന സാഹചര്യവും ഇനി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിശദീകരിച്ചു.
കോവിഡ് ചികിത്സയ്ക്കുള്ള പ്രാഥമിക കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇവ അടിയന്തരമായി ആരംഭിക്കാന്‍ യോഗം നിര്‍ദേശിച്ചു. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും കുറഞ്ഞത് അഞ്ച് വാഹനങ്ങള്‍ എങ്കിലും കോവിഡ് രോഗികള്‍ക്കായി ക്രമീകരിക്കണം. തദ്ദേശ ഭരണ സ്ഥാപനതല സന്നദ്ധപ്രവര്‍ത്തകരുടെ ഗ്രൂപ്പും വാര്‍ഡ്തല ജാഗ്രതാ സമിതികളും കാര്യക്ഷമമാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.
ജനകീയക ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു. ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജിവനക്കാരെ അതത് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കണ്ടെത്തണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ ക്വാറന്റെന്‍ കര്‍ശനമായി പാലിക്കുന്നു എന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തും. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ച് നടപ്പാക്കേണ്ട പ്രോജക്ടുകള്‍ നിബന്ധനകള്‍ പാലിച്ച് തായ്യാറാക്കി മേയ് 13 ന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലുകളില്‍ അപ്‌ലോഡ് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
'വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട'