ശബരിമലയില്‍ 3 കോടിയിലേറെ വരുമാനം കുറഞ്ഞു; ആദ്യ രണ്ട് ദിവസം ലഭിച്ചത് 18 ലക്ഷം രൂപ മാത്രം
ശബരിമല: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടം. കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ആദ്യ രണ്ട് ദിവസത്തെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിവസത്തെ നടവരുമാനം 3.63 കോടിയുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. സീസണില്‍ ഭക്തരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്ന സോപാനവും പരിസരവും ഇപ്പോൾ തീർത്തും വിജനമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മാത്രമാണ് ദർശനാനുമതിയുള്ളത്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം 5000 വരെ തീര്‍ത്ഥാടകരെ അനുവദിക്കുന്നത് ദേവസ്വം ബോര്‍ഡ് പരിഗണിച്ചു വരികയാണ്.

സന്നിധാനത്തെ നിലവിലെ സ്ഥിതികള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എന്‍ വാസു വ്യക്തമാക്കി. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന്‍റെ അഭിപ്രായം അറിയിക്കാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സൗകര്യങ്ങൾ പരിഗണിച്ച് എണ്ണം വർദ്ധിപ്പിക്കുന്നതിൽ അപാകതയില്ലെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ജി മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.
അതേസമയം, ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വി.സി വിനീഷ് സേഫ് സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.












Click it and Unblock the Notifications