ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുമോ? നിലപാട് ഉടൻ, ശുപാർശ 5000 പേർക്ക് ദർശനം നൽകാൻ!!
പത്തനംതിട്ട: ശബരിമലയിൽ ദിവസേന പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഉടൻ ധാരണയാവും. ഇക്കാര്യം സർക്കാർ ഉടൻ പരിഗണിക്കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എൻ വാസു പറയുന്നത്. തിങ്കളാഴ്ച മുതൽ തന്നെ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. ഭക്തരുടെ എണ്ണം കൂട്ടുന്നതോടെ ശബരിമലയിൽ ഇതിനുള്ള ബുക്കിംഗും ആരംഭിക്കും. നിലയ്ക്കലിലും ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തും.
ഈ സീസണിൽ ശബരിമലയിൽ ആകെ 13529 പേരാണ് ദർശനം നടത്തി മടങ്ങിയിട്ടുള്ളത്. ശബരിമലയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 33 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ദർശനം നടത്തി തിരിച്ചുപോയ ഭക്തരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളില്ല.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാസു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് കർശന കൊവിഡ് മാർഗ്ഗനിർദശങ്ങളോടെയാണ് ശബരിമല തീർത്ഥാടനം ആരംഭിക്കുന്നത്. നിലവിൽ ദിവസേന 1000 പേർക്ക് മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഭക്തർക്ക് നിർബന്ധമാണ്. ഇതോടെ തിരക്കും ഭക്തരുടെ വരവും കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications