ഒന്ന് രക്ഷിക്കാമോ? ഡോക്ടറുടെ അപേക്ഷ കേള്‍ക്കാതെ നോക്കി നിന്ന് നാട്ടുകാര്‍; ഒടുവില്‍ മരണം
പത്തനംതിട്ട: തിരുവല്ല വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കാഴ്ചക്കാരായായി നോക്കി നിന്ന് നാട്ടുകാരും വഴിയാത്രക്കാരും. തലവടി സ്വദേശിയായ ജിബുവും സുഹൃത്തും തിരവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് വളഞ്ഞമ്പലത്ത് വെച്ച് അപകടം നടക്കുന്നത്. നിരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ബിംബിയുടെ കാറുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ ഡോക്ടര്‍ യുവാവിനെ രക്ഷിക്കാനായി ഇറങ്ങിയെങ്കിലും ആളുകള്‍ വട്ടം കൂടി നിന്നതല്ലാതെ ആരും സഹായിക്കാന്‍ തയ്യാറായില്ല. പത്തുമിനുറ്റോളമാണ് പരിക്കേറ്റവര്‍ റോഡിന്‍റെ നടുക്ക് കിടന്നത്.
ഡോക്ടര്‍ പലതവണ നാട്ടുകാരോട് രക്ഷിക്കാമോ, ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോയെന്ന് ചോദിച്ചിട്ടും ആരും പ്രതികരിച്ചിട്ടില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. പരിക്കേറ്റവരെ റോഡരികിലേക്ക് മാറ്റിക്കിടത്താനും ആരും തയ്യാറായില്ല. പിന്നീട് അതുവഴി വന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ ചേര്‍ന്നാണ് ഇവരെ റോഡരികിലേക്ക് മാറ്റിയത്. പിന്നീട് പോലീസ് എത്തിയതിനും ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജിബുവിനേയും ജെഫിനേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബു മരിക്കുകയായിരുന്നു. ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ
'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'