ബാറ് അടച്ചു; മദ്യം കിട്ടാതെ മടങ്ങിയയാളെ മദ്യം നൽകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി സ്വർണവും പണവും തട്ടി
പത്തനംതിട്ട: മദ്യം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇളമ്പള്ളിൽ കടുവിനാൽ ബിജു വർഗീസിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. അടൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യം കിട്ടാതെ മടങ്ങിയ യുവാവിനെ വഴിയരികില്‍ കാത്തു നിന്ന നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബിജു വര്‍ഗീസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുമൺ ചക്കാലമുക്ക് ഇലവിനാൽ ബിപിൻ ബാബു(27), കളരിയിൽ രഞ്ജിത്ത്(26), ഏനാദിമംഗലം കുന്നിട ഉഷാഭവനിൽ ഉമേഷ് കൃഷ്ണൻ(31) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 13ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അടൂരിലെ ബാറില്‍ നിന്നും മദ്യം കിട്ടാതെ മടങ്ങിയ യുവാവിനെ സമീപത്തു കാറിലുണ്ടായിരുന്ന സംഘം മദ്യം വാങ്ങിനൽകാമെന്ന് പറഞ്ഞു സമീപിക്കുകയായിരുന്നു. കാറില്‍ കയറ്റിയ യുവാവിനേയും കൊണ്ട് സംഘം നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ കറങ്ങി. ഈ സമയം ഡ്രൈവര്‍ ഒഴികേയുള്ള മൂന്ന് പേരും യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി.
രാത്രി മുഴുവൻ മർദ്ദനം തുടർന്നു. കൈവശമുണ്ടായിരുന്ന 2800 രൂപയും സ്വർണ മോതിരവും സംഘം കവർന്നെടുത്തു. ഇതിനുശേഷം പിറ്റേന്നു പുലർച്ചെയോടെ അടൂർ നഗരത്തിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.