കാട്ടാക്കടയിൽ കഞ്ചാവ് വേട്ട: 2.400കിലോഗ്രാം കഞ്ചാവ് പിടികൂടി, കഞ്ചാവ് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ!!
കാട്ടാക്കട: കാട്ടാക്കട എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടു വന്ന 2.400കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിലേർപ്പെട്ട മൂന്ന് പേർ അറസ്റ്റിലായി. മുല്ലുശ്ശേരി പ്ലാക്കുഴി വീട്ടിൽ അരുൺ(25),കോട്ടയം സ്വദേശികളായ തിരുവാർപ്പ് ഇലിയ്ക്കൽ സ്വദേശി ഗണേശ്(20),കുമരകം സ്വദേശിയായ ശ്രീരാഗ്(23)എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ കള്ളിക്കാട് മൈലക്കര നിന്നും 1.150കിലോഗ്രാമ കഞ്ചാവുമായാണ് മുല്ലുശ്ശേരി പ്ലാക്കുഴി വീട്ടിൽ അരുൺ(25) പിടിയിലായത്. കാട്ടാക്കട കെ.എസ്.ആർ.റ്റി.സി ഷോപ്പിംഗ് കോംപ്ലസിന് മുന്നിൽ നിന്നുമാണ് കോട്ടയം സ്വദേശികളായ ഗണേശ്(20),കുമരകം സ്വദേശിയായ ശ്രീരാഗ്(23)എന്നിവർ 1.250 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.

പിടിയിലായ പ്രതികൾ മുൻപ് പല തവണ കഞ്ചാവ് കടത്തിക്കൊണ്ടു വന്നതിന് പിടിയിലായിട്ടുണ്ട്.തമിഴ്നാട്ടിലെ തേനിയിൽ നിന്നും വിലയ്ക്ക് വാങ്ങി മലയോര മേഖലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.ഇവിടെ നിന്നും ബസിൽ സഞ്ചരിച്ച് ഇവരുടെ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്.
ഇവരുടെ കൂട്ടാളികളെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുന്നതായി എക്സൈസ് ഇൻസ്പെക്ടർ ബി.ആർ.സ്വരൂപ് അറിയിച്ചു.കഴിഞ്ഞ കുറേ നാളുകളായി കള്ളിക്കാട് കാട്ടാക്കട മേഖലകളിൽ വൻതോതിൽ കഞ്ചാവ് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയിരുന്നു.ഇടയ്ക്ക് നിരവധി ചെറിയ കച്ചവടക്കാരെ പിടികൂടിയിരുന്നുവെങ്കിലും വലിയ കച്ചവടക്കാർ രക്ഷപ്പെട്ടിരുന്നു.കാട്ടാക്കട എക്സൈസ് ഈ മേഖലയിൽ നടത്തിയ രഹസ്യ നിരീക്ഷണമാണ് പ്രതികളെ വലയിലാക്കാൻ സഹായകമായത്.
കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ബി.ആർ.സ്വരൂപ്,അസിസ്റ്റന്റ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാർ,പ്രിവന്റീവ് ഓഫീസർമ്മാരായ റ്റി.വിനോജ്,കെ.ആർ.രജിത്ത്,ആർ.ഹർഷകുമാർ,ജെ.സതീഷ് കുമാർ,ബോബിൻ.വി.രാജ്,വനിതാ എക്സൈസ് ഓഫീസർമ്മാരായ ലിജി ശിവരാജ്,കെ.ആർ.ഷീജകുമാരി എന്നിവർ റെയിഡിൽ പങ്കെടുത്തു.പ്രതികളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications