ദത്ത് വിവാദം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നല്‍കി അനുപമയും അജിത്തും
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പരാതിക്കാരും കുഞ്ഞിന്റെ മാതാപിതാക്കളുമായ അനുപമയ്ക്കും അജിത്തിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ടുള്ള വ്യാജ പോസ്റ്ററാണ് പ്രചാരണങ്ങളിലൊന്ന്. കേരളത്തിലെ അറിയപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന പ്രചാരണം നടക്കുന്നത്. ഇതിനെതിരെ ദമ്പതികള്‍ നിയമ നടപടി ആരംഭിച്ചു. അനുപമയും അജിത്തും പേരൂര്‍ക്കട പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. അനുപമയുടെ സമരത്തെ പിന്തുണച്ച സച്ചിദാനന്ദന്‍, ബിആര്‍പി ഭാസ്‌കര്‍ അടക്കമുള്ളവരുടെ പേരും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ അജിത, ഡോ ജെ ദേവിക, ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ പിഇ ഉഷ എന്നിവരുടെ പേരും പോസ്റ്ററിലുണ്ട്.

പോസ്റ്റര്‍ സത്യമെന്ന് വിശ്വസിച്ച് നൂറുകണക്കിനാളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ അനുപമയെയും അജിതിനെയയും വ്യക്തിപരമായി അധിക്ഷേപിച്ചുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം, വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് അനുപമ-അജിത് ഐക്യദാര്‍ഢ്യ സമിതി അറിയിച്ചു. വിഷയത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കുമെന്ന് സമിതി പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷനും പരാതി നല്‍കും.
സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമാണ് ദത്ത് വിവാദം. ശിശു ക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ച വന്നുവെന്നായിരുന്നു ആരോപണം. സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ രാജിവയ്ക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഷിജു ഖാനെതിരെ നടപടിയെടുക്കണമെന്ന് അനുപമയും ആവശ്യപ്പെട്ടു. എന്നാല്‍ ഷിജു ഖാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ചെയ്തത്.
സംഭവത്തില്‍ വിശദമായ വകുപ്പ് തല അന്വേഷണം നടത്തി ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിശോധിക്കുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, കുഞ്ഞിന്റെ മാതാവ് അനുപമയ്‌ക്കെതിരെയാണ് അന്വേഷണ റിപ്പോര്‍ട്ട് എന്ന പ്രചാരണമുണ്ടായിരുന്നു.
അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി എന്നാണ് വിവാദത്തിന്റെ കാതല്‍. അനുപമ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ല എന്ന ആക്ഷേപവും ഉയര്‍ന്നു. ശിശു ക്ഷേമ സമിതിയുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് അനുപമ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം അറിഞ്ഞിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പിന്നീട് വന്നു. ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. വിഷയം കോടതിയിലെത്തിയതോടെ കുഞ്ഞിനെ തിരിച്ചെത്തിക്കുകയും അനുപമയ്ക്ക് കൈമാറുകയും ചെയ്തു. സമരവുമായി മുന്നോട്ട് പോകുമെന്നാണ് അനുപമ അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications