വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു
സംഗീത ലോകത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച കലാകാരിയാണ് പൊന്നമ്മാൾ
തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംഗീത ലോകത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച കലാകാരിയാണ് പൊന്നമ്മാൾ. എട്ടു പതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി.പൊന്നമ്മാളിന്റെ വിടവാങ്ങൽ.
2017ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. 2009ൽ കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരവും സ്വന്തമാക്കി. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രമുഖരടങ്ങുന്ന ശിഷ്യ നിരയാണ് പൊന്നമ്മാളിന്റെ മറ്റൊരു സമ്പത്ത്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, കുമാരകേരള വർമ, എം.ജി.രാധാകൃഷ്ണൻ, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവരെല്ലാം പൊന്നമ്മാളിന്റെ ശിഷ്യരാണ്.
1924ല്‍ പാറശാലയിൽ പ്രധാനധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായിട്ടായിരുന്നു ജനനം. ആദ്യം അടൂരിലും പിന്നീട് പാറശ്ശാലയിലുമായിയിരുന്നു പഠനം. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലായിരുന്നു ബിരുദ പഠനം. അവിടത്തെ ആദ്യത്തെ സംഗീത വിദ്യാർത്ഥിനിയും ആദ്യത്തെ വനിതാ പ്രിൻസിപ്പലുമായിരുന്നു പൊന്നമ്മാൾ. 1952ലാണ് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ അധ്യാപികയാകുന്നത്.
കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്നും ചരിത്രത്തിൽ പൊന്നമ്മാളിന്റെ പേര് എഴുതപ്പെട്ടിരിക്കുന്നു. ശ്രീചിത്തിര തിരുനാൾ രാജാവിന്റെ പിറന്നാളിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമൽസരത്തിൽ ഒന്നാം സമ്മാനം നേടുമ്പോൾ 15 വയസ്സായിരുന്നു പൊന്നമ്മാളിന്റെ പ്രായം. 1970 തൃപ്പൂണിത്തറ ആർഎൽവി സംഗീത കോളേജിൽ പ്രിൻസിപ്പൾ ആയി. അവിടെ നിന്നും പ്രിൻസിപ്പലായി 1980ൽ വിരമിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video