പിന്തുണ ഏറുന്നു; ശശി തരൂരിനെ പിന്തുണച്ച് അനില്‍ ആന്റണിയും; ഫോട്ടോ സഹിതം ട്വീറ്റ്..
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സരിക്കുന്നത്. കേരളത്തില മുതിര്‍ന്ന നേതാക്കളൊക്കെ ഖാര്‍ഗെയ്ക്കാണ് പിന്തുണ എന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അക്കാര്യം ശശി തരൂരും പറഞ്ഞിട്ടുണ്ട് . മുതിര്‍ന്നവര്‍ ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിക്കുമ്പോള്‍ യുവാക്കളാണ് തനിക്ക് പിന്തുണയേകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് വോട്ട് എടുപ്പ് തുടങ്ങിയതോടെ തരൂരിനെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അനില്‍ ആന്റണി, എംകെ രാഘവന്‍ എന്നിവർ തരൂരിനുള്ള പിന്തുണ അറിയിച്ചു. പത്മജ വേണുഗോപാലും പ്രതികരണം നടത്തിയിട്ടുണ്ട്. മറ്റ് നേതാക്കളും തങ്ങളുടെ അഭിപ്രായം പങ്കു വെച്ചിട്ടുണ്ട്.

ശശി തരൂരിനൊപ്പമുള്ള ഫോട്ട സഹിതം ട്വീറ്റ് ചെയ്താണ് അനിൽ ആന്റണി തരൂരിനുള്ള പിന്തുണ വ്യക്തമാക്കിയത്. നാളെയെക്കുറിച്ച് ചിന്തിക്കൂ എന്ന് അനിൽ ആൻറണി ട്വീറ്റ് ചെയ്തു. നാലു വർഷമായി തരൂരിനൊപ്പം പ്രവർത്തിക്കുകയാണെന്നും മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരു വിജയിച്ചാലും കോൺഗ്രസിൽ ജനാധിപത്യത്തിന്റെ വിജയമാകുമെന്നും അനിൽ ആൻറണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം എകെ ആൻറണി മല്ലികാർജ്ജുൻ ഖർഗെയ്ക്കാണ് പിന്തുണ നൽകിയത്.

എംകെ രാഘവനും ശശി തരൂരിനെ പിന്തുണച്ച് രംഗത്തുവന്നു. കെപിസിസിയില്‍ വോട്ട് ചെയ്യാനെത്തിയ എം കെ രാഘവന്‍ എംപി, ശശി തരൂര്‍ ട്രെയിനിയില്ല, ട്രെയിനറാണ് എന്ന് പ്രതികരിച്ചാണ് സശി തരൂരിന് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിരുന്നു ഇതിന് മറുപടിയായിരുന്നു രാഘവൻ നൽകിയത്.. കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടും. അദ്ദേഹം ജയിക്കും എന്നാണ് പ്രതീക്ഷ. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക എന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. 'ജനാധിപത്യമില്ല പാർട്ടിയിൽ എന്ന് പറഞ്ഞു. എന്നാൽ ജനാധിപത്യ രീതിയിൽ ഒരു വോട്ടുപിടുത്തം നടന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അഭിമാനമുണ്ട്. ആര് മോശം എന്നൊന്നും പറയാൻ പറ്റില്ല. രണ്ടുപേരും കോൺഗ്രസുകാരാണ്, രണ്ടുപേരും കഴിവുള്ളവരാണ്. മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക.' പത്മജ വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നുള്ളതിന് തെളിവാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പെന്നാണ് എ കെ ആന്റണി പറഞ്ഞത്. സുതാര്യമായ തിരഞ്ഞടുപ്പാണെന്നും സിപിഎം അടക്കം പാര്‍ട്ടികൾ ഇത് കണ്ട് പഠിക്കണമെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസിയിലാണ് ആന്‍റണി വോട്ട് രേഖപ്പെടുത്തിയത്.

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും തരൂർ പിന്മാറേണ്ടതായിരുന്നു എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. തരൂരിനെ പിന്തുണക്കുന്നവർ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഗർഖെയ്ക്കെന്നും കൊടിക്കുന്നിൽ അറിയിച്ചു. തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥിയാണ്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയെ ആഗ്രഹിക്കുന്നു എന്നാണ് കെ മുരളീധരൻ പറഞ്ഞത്.

വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെയാണ്. പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ നൻമക്ക് വേണ്ടിയാണെന്നും ഇത് പ്രവർത്തകരുടെ ദിവസമാണെന്നും ശശി തരൂർ പറഞ്ഞു, എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നായിരുന്നു മല്ലികാർജുന ഖർഗെയുടെ പ്രതികരണം. തരൂരിന് അദ്ദേഹം ആശംസയും അറിയിച്ചു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിർന്ന നേതാക്കൾ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്ത്തു. കോൺഗ്രസിലെ ജനാധിപത്യത്തിൻറെ തെളിവാണിതെന്നും ഐതിഹാസിക മുഹൂർത്തമെന്നും ജയറാം രമേശ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ജനാധിപത്യപരംആയിരിക്കും എന്ന് പി ചിദംബരം പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തിലും വോട്ട് ചെയ്യാനുള്ള സജീകരണങ്ങളൊരുക്കിയിട്ടുണ്ട്. കേരളത്തിൽ കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് സ്റ്റേഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, രാഘവൻ, മുരളീധരൻ അടക്കമുള്ള വോട്ട് ചെയ്തു.












Click it and Unblock the Notifications