വിവാദ ബിബിസി ഡോക്യുമെന്ററി ശംഖുമുഖത്ത് പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ്, നേമത്ത് ബിജെപി പ്രതിഷേധം
BBC തയ്യാറാക്കിയ ഡോക്യുമെന്ററി സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും പ്രദർശിപ്പിക്കാനുള്ള KPCC യുടെ പ്രചരണ പരിപാടിയുടെ ഉദ്ഘാടനമാണ് ശംഖുമുഖത്തെ പ്രദർശനം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ബിബിസി ഡോക്യുമെന്ററി തിരുവനന്തപുരം ശംഖുമുഖത്ത് പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ്. ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു പ്രദര്‍ശനം. ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസി ആസ്ഥാനത്ത് ആയിരുന്നു ആദ്യം പ്രദര്‍ശനം തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും വിവാദ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഹരിയാനയില്‍ ബിജെപി-ജെജപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്: മുന്‍ എംഎല്‍എമാർ ഉള്‍പ്പടേയുള്ളവർ
ബിബിസി ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമായുളള വ്യാജ പ്രചാരണമാണ് എന്നാണ് ബിജെപിയുടെ ആരോപണം. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പാര്‍ട്ടികള്‍ രംഗത്തുണ്ട് 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചും നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ കുറിച്ചും പ്രതിപാദിക്കുന്നതാണ് വിവാദ ഡോക്യുമെന്ററി. എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഡോക്യുമെന്ററിക്കെതിരെ രംഗത്ത് വന്നിരുന്നു. വിവാദമായതിനെ തുടര്‍ന്ന് അനില്‍ പാര്‍ട്ടി പദവികള്‍ രാജി വെച്ചു.
്അതിനിടെ തിരുവനന്തപുരത്ത് നേമം വെള്ളായണിയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനം സംഘര്‍ഷത്തില്‍ കലാശിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തേക്ക് എത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വൈകിട്ട് ആറരയ്ക്കാണ് ഡോക്യുമെന്ററി പ്രദര്‍ശനം ആരംഭിച്ചത്. എംഎം ഹസ്സന്‍ ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുളള ശ്രമത്തെ ചെറുക്കുമെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് കൊണ്ട് എംഎം ഹസ്സന്‍ പറഞ്ഞു. പ്രദര്‍ശന സ്ഥലത്തേക്ക് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിച്ച് എത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി
എന്നാല്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് നീക്കി. സ്ത്രീകള്‍ അടക്കമുളള ബിജെപിക്കാരായിരുന്നു പ്രതിഷേധവുമായി എത്തിയത്. ഇവരെ കയറ്റി നേമം സ്റ്റേഷനിലേക്ക് പോയ പോലീസ് വാഹനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ പിന്തുടര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തിയാണ് പോലീസ് പിരിച്ച് വിട്ടത്.