കുഴൽപ്പണം മൂടാൻ കലാപത്തിന് നീക്കമെന്ന് ആനാവൂർ നാഗപ്പൻ; 'നാട് ജാഗ്രതപ്പെടേണ്ട കാലം'
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഏതാനും വ്യക്തികളുടെ രഹസ്യ ഇടപാടല്ല മറിച്ച് ഉന്നത നേതാക്കൾക്ക് നേരിട്ടു പങ്കാളിത്തമുള്ള വലിയ ക്രിമിനൽ കുറ്റമാണ് കൊടകര കവർച്ചക്കേസിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ആനാവൂർ നാഗപ്പൻ അഭിപ്രായപ്പെട്ടു.
ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറപിടിച്ച് കേരളത്തിലേക്ക് വൻതോതിൽ കുഴൽപ്പണം കടത്തിയ കേസിൽ ബിജെപി നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. ഒരു ദേശീയ പാർടി തെരഞ്ഞെടുപ്പു ചെലവിലേക്കായി കൊണ്ടുപോകുന്ന പണം വഴിമധ്യേ കവർച്ച ചെയ്യപ്പെട്ടുവെന്ന നിലയിൽ വലതുപക്ഷ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്ത ഒരു കേസിന്റെ ഇന്നത്തെ സ്ഥിതിയാണിത്. നിയമവിരുദ്ധമായ ഒരു ഇടപാടും കേരളത്തിൽ വച്ച് പൊറുപ്പിക്കില്ല എന്ന എൽഡിഎഫ് നയത്തിന്റെ കരുത്തും സുതാര്യതയുമാണ് തെളിയുന്നത്. ദേശീയതലത്തിൽത്തന്നെ ബിജെപിയെ ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ് കുഴൽപ്പണ കേസ്. പഴുതടച്ചാണ് കേരള പൊലീസ് അന്വഷണം മുന്നോട്ട് പോകുന്നത് എന്ന് ബഹു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിലും വ്യക്തമാക്കി.
തൃശൂരിൽ കൊള്ള ചെയ്യപ്പെട്ട പണം വന്നത് ബിജെപി ഭരിക്കുന്ന കർണാടകത്തിൽ നിന്നാണ്. അത് ഏറ്റുവാങ്ങാൻ പോയത് ബിജെപി യുവജനവിഭാഗം നേതാവാണ്. വഴിമധ്യേ താമസമൊരുക്കിയത് ബിജെപിയുടെ ജില്ലാകമ്മിറ്റി ഓഫീസിൽനിന്നാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ പലതട്ടിലുള്ള നേതാക്കൾ പണം കടത്തുന്നവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിൽ പ്രതികളെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുണ്ട്. ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച മൊഴികളുണ്ട്. ഇതെല്ലാം ശരിവയ്‌ക്കുന്ന ഫോൺരേഖകളും ശാസ്‌ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
സ്ഥാനാർഥിയെ പിൻമാറ്റാൻ പണം നൽകിയ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുക്കാൻ കോടതി ഉത്തരവും വന്നു. കുഴൽപ്പണം കടത്തിന് ചുക്കാൻപിടിച്ച ധർമരാജനെ അറിയില്ലെന്ന നിലപാടുമാറ്റി, പാർട്ടിക്കാരനായതിനാലാണ് അയാളെ നിരന്തരം വിളിച്ചതെന്ന് ബിജെപി ഉന്നത നേതാക്കൾ തന്നെ വ്യക്തമാക്കുന്ന നിലയുണ്ടായി. ഏതാനും വ്യക്തികളുടെ രഹസ്യ ഇടപാടല്ല, മറിച്ച് പാർടിക്കുള്ളിൽ മുഴുവൻ അറിയുന്ന, ഉന്നത നേതാക്കൾക്ക് നേരിട്ടു പങ്കാളിത്തമുള്ള വലിയ ക്രിമിനൽ കുറ്റമാണ് കൊടകര കവർച്ചക്കേസിലൂടെ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് കള്ളപ്പണം ഭീഷണിയായി എന്ന് പ്രഖ്യാപിച്ച് കറൻസി നിരോധനം ഏർപ്പെടുത്തിയ പ്രധാനമന്ത്രിയുടെ പാർടിയാണ് ഇന്ന് ദുർഗന്ധപൂരിതമായ കുഴലിൽ മുങ്ങിനിൽക്കുന്നത്.
അതിനിടെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമായ Club House ൽ ബിജെപിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച ചർച്ചയിൽ ബിജെപിയുടെ ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനർ ടി ജി മോഹൻദാസ് ഗുജറാത്ത് മോഡൽ സ്വീകരിച്ചിട്ടാണെങ്കിലും കുഴൽപ്പണ ചർച്ച വഴിതിരിച്ച് വിടണമെന്ന് ആഹ്വനം ചെയ്യുന്ന ശബ്ദരേഖയും പുറത്ത് വന്നിരിക്കുന്നു. രാജ്യദ്രോഹപരമായ പണമിടപാടിൽ കുടുങ്ങുമെന്നായപ്പോൾ കലാപം നടത്തിയിട്ടാണെങ്കിലും, മനുഷ്യരെ പച്ചയ്ക്ക് കത്തിച്ചിട്ടാണെങ്കിലും മുഖം രക്ഷിക്കണമെന്നാണ് ആർഎസ്എസ് രീതിയെന്ന് ഇതോടെ കൂടുതൽ വ്യക്തമായി.
Recommended Video
നമ്മുടെ നാടിൻറെ സമാധാനവും മതനിരപേക്ഷതയും തകർക്കാനുള്ള ഏത് നീക്കത്തിനെതിരെയും ഒറ്റകെട്ടായി നമുക്ക് അണിനിരക്കണം. ഒരു വർഗ്ഗീയ തീവ്രവാദികളുടെയും കയ്യിലെ പാവകളല്ല മലയാളികളെന്ന് എത്രയോ തവണ നമ്മൾ തെളിയിച്ചിട്ടുണ്ട്. ഇതൊരു പുതിയ വെല്ലുവിളിയായി കണ്ട് നിതാന്ത ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് ഈ നാട്ടിലെ മുഴുവൻ മതനിരപേക്ഷ - ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുകയാണ്. നാട്ടിൽ കലാപം ഉണ്ടാക്കാൻ ഉതകും വിധം പ്രസംഗിച്ച ടിജി മോഹൻദാസിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപെടുന്നു''.