നിരീക്ഷണത്തിലിരിക്കെ കറങ്ങി നടന്നു: റിപ്പോർട്ട് ചെയ്ത ആരോഗ്യ പ്രവർത്തകയെ യുവാവ് ആക്രമിച്ചു
തിരുവനന്തപുരം: കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ആരോഗ്യ പ്രവർത്തകയെ വീട്ടിൽ കയറി ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിൽ വാമനപുരം പഞ്ചായത്തിലെ ആശാ വർക്കർ ലിസിയെയാണ് വിദേശത്തുനിന്നെത്തിയ 27കാരനായ യുവാവ് ആക്രമിച്ചത്. സംഭവത്തിൽ വിഷ്ണു എന്ന യുവാവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടും ഇത് പാലിക്കാതെ യുവാവ് പുറത്തിറങ്ങി നടന്നതോടെയാണ് ആശാ വർക്കർറായ ലിസി ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. ഇതിനായിരുന്നു വിഷ്ണു ലിസിയെ ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

ആശാ വർക്കറുടെ വീട്ടിൽ അതിക്രമിച്ച് കയറിയ വിഷ്ണു അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ലിസിയുടെ മുടിയിൽ പിടിച്ച് തലയിലും ചെവിയിലും മുഖത്തും ഇയാൾ ആക്രമിക്കുയായിരുന്നു. താൻ വിദേശത്ത് നിന്ന് നാട്ടിലെത്തിയയ വിവരം എന്തിന് ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു എന്ന് ചോദിച്ചാണ് യുവാവ് ലിസിവയെ മർദ്ദിച്ചത്. സംഭവമറിഞ്ഞ് സമീപ വാസികൾ സ്ഥലത്തെത്തുമ്പോഴേയ്കും ഇയാൾ കടന്നുകളയുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ലിസിയെ വാമനപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകകയായിരുന്നു.
മാർച്ച് 9ന് നാട്ടിൽ തിരിച്ചെത്തിയ വിഷ്ണു നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാൻ തയ്യാറായില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം. വീട്ടിൽ നിന്ന് യുവാവ് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് വിഷയത്തിൽ ഇടപെടുന്നത്. ഇതോടെ ലിസി ഉൾപ്പെട്ട സംഘത്തോട് യുവാവിനെ നിരീക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലിസിയെ ആക്രമിച്ചതോടെ പോലീസ് വിഷ്ണുവിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തോടെ യുവാവിന്റെ പാസ്പോട്ട് കണ്ടുകെട്ടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിലപാടുകൾ കർശനമാക്കുന്നതിനിടെയാണ് യുവാവിന്റെ ഭാഗത്തുനിന്നുള്ള നീക്കം. 91പേരാണ് കേരളത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഉളളത്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ 276 ഡോക്ടർമാരെ നിയമിക്കാൻ നടപടികളായെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.
കേരളം ഉൾപ്പെടെ രാജ്യത്തെ 26 സംസ്ഥാനങ്ങളും പൂർണമായി അടച്ചിട്ട നിലയിലാണുള്ളത്.












Click it and Unblock the Notifications