തടസങ്ങൾ നീങ്ങി, ആറ്റിങ്ങൽ നാലുവരിപ്പാത നിർമ്മാണം മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നു
തിരുവനന്തപുരം: തടസങ്ങൾ നീങ്ങിയതോടെ ആറ്റിങ്ങൽ നാലുവരിപ്പാത നിർമ്മാണത്തോട് അനുബന്ധിച്ചുള്ള ജോലികൾ വീണ്ടും പുരോഗമിക്കുന്നു. ടി.ബി ജംഗ്ഷൻ ഭാഗത്തെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിച്ചു. റിട്ടേണിംഗ് വാൾ നിർമ്മാണം പൂർത്തിയാക്കുന്നതിന്റെ തടസവും ഇതോടെ മാറി. ടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കാനാണ് തീരുമാനമെന്ന് എംഎൽഎ ബി സത്യൻ വ്യക്തമാക്കി.
Recommended Video
നവംബർ അവസാനത്തോടെ ഹോമിയോ ആശുപത്രി മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ബി.എം വർക്കുകൾ പൂർത്തിയാക്കും. ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ ലൈനുകൾ മാറ്റിക്കഴിഞ്ഞു. ഏറ്റവും വലിയ തടസങ്ങൾ ഉണ്ടായിരുന്ന ഭാഗങ്ങളൊക്കെ ക്ലിയർ ചെയ്തു. മഴവെള്ളം സുഗമമായി ഒഴുകിപോകുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. ചില ഭാഗങ്ങളിൽ ഓടയിൽ വെള്ളം കയറാത്ത ഭാഗത്തെ പ്രശ്നങ്ങളും പരിഹരിച്ചു.
മൂന്നുമുക്ക് മുതൽ എൽ.ഐ.എസി ഓഫീസ് വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് തടസമാകുന്നത് വൈദ്യുതി പോസ്റ്റുകളാണ്. ഇത് മാറ്റുന്നതിനുള്ള തുക 6 മാസം മുൻപ് അടച്ചിരുന്നു. ഓൺലൈൻ വഴി കരാർ എടുക്കുന്നതിലെ തടസമാണ് പോസ്റ്റുകൾ മാറ്റുന്നതിന് കാലതാമസം ഉണ്ടാക്കിയതെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. പോസ്റ്റുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കുമെന്ന് അദ്ദേഹം ബി. സത്യൻ എം.എൽ.എയ്ക്ക് ഉറപ്പുനൽകി. മൂന്നാം ഘട്ടമായി എൽ.ഐ.സി മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ജോലികളാണ് പുരോഗമിക്കുന്നത്. ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജോലികൾ വിലയിരുത്തി.