പാറശ്ശാലക്കാരുടെ ചിരകാല അഭിലാഷമായിരുന്ന രണ്ടു പദ്ധതികൾ യാഥാര്‍ഥ്യം, ഉദ്ഘാടനം ചെയ്ത് മന്ത്രി
തിരുവനന്തപുരം: പാറശ്ശാല മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. വികസന പ്രവര്‍ത്തനങ്ങളും മാലിന്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കുന്നതില്‍ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 2.20 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല ദേശീയ ആരോഗ്യ ദൗത്യത്തിനായിരുന്നു. പ്രതിദിനം 250 കിലോലിറ്റര്‍ മലിന ജലം ശുദ്ധീകരിക്കാന്‍ ഇതിലൂടെ സാധിക്കും.

പദ്ധതി യാഥാര്‍ഥ്യമായതോടെ ആശുപത്രി പൂര്‍ണമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഗ്രീന്‍ ട്രിബ്യുണലിന്റെയും ചട്ടങ്ങള്‍ നടപ്പിലാക്കുന്ന ആശുപത്രിയായി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആശുപത്രിയില്‍ ഖരമാലിന്യം സംഭരിക്കുന്നതിനും വേര്‍തിരിക്കുന്നതിനുമായി ബയോപാര്‍ക്ക് പദ്ധതി നടപ്പാക്കിയിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മറ്റ് വികസനപ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.
പാറശ്ശാല പഞ്ചായത്ത് കല്യാണമണ്ഡപത്തിന്റെയും ശാന്തിനിലയം പഞ്ചായത്ത് ശ്മശാനത്തിന്റെയും ഉദ്ഘാടനവും ആരോഗ്യ മന്ത്രി നിർവ്വഹിച്ചു. പാറശ്ശാലക്കാരുടെ ചിരകാല അഭിലാഷമായിരുന്ന രണ്ടു പദ്ധതികളാണ് യാഥാര്‍ഥ്യമായത്. പാറശ്ശാല പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് പല ഘട്ടങ്ങളിലായാണ് പുത്തന്‍കട കല്യാണമണ്ഡപത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പഴയ കല്യാണമണ്ഡപം പരിഷ്‌കരിച്ച് താഴത്തെ നിലയില്‍ മിനി ഓഡിറ്റോറിയവും ഒന്നാം നിലയില്‍ കല്യാണമണ്ഡപവും സജ്ജീകരിച്ചു. 1.5 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഒന്നര കോടി രൂപയോളം ചെലവഴിച്ചാണ് ശാന്തിനിലയം ശ്മശാനവും നിര്‍മിച്ചത്.












Click it and Unblock the Notifications