തിരുവനന്തപുരത്ത് വിദേശമദ്യ വില്പനശാലയിൽ പരിശോധന: കണ്ടെത്തിയത് വൻ ക്രമക്കേടുകൾ!!
കാട്ടാക്കട: കാട്ടാക്കടയിൽ വിദേശമദ്യ വില്പനശാലയിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് വൻ ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ നിർമ്മിച്ചു നൽകുന്ന മദ്യം പ്രദർശന സ്റ്റോക്ക് പട്ടികയിൽ കാണിക്കാതെ, പൂഴ്ത്തിവച്ച് കമ്മിഷൻ കൂടുതൽ കിട്ടുന്ന സ്വകാര്യ കമ്പനികളുടെ മദ്യം വിൽക്കുന്നതായി കണ്ടെത്തി. ദിവസവും പുതുക്കി പ്രദർശിപ്പിക്കേണ്ട സ്റ്റോക്ക് പട്ടിക ഈ മാസം 17ന് ശേഷം പുതുക്കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട് .
വില്പനശാലയിലെ സ്റ്റോക്കിൽ വലിയ ക്രമക്കേടാണുള്ളത്. വില്പന കൗണ്ടറിൽ ഇരിക്കുന്നവർ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കുന്നത് തെളിവു സഹിതം ഉദ്യോഗസ്ഥർ പിടിച്ചു. ഉപഭോക്താക്കളോട് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായി പരാതിയുണ്ടായിരുന്നു. ഈ പരാതിയിലും കഴമ്പുണ്ടെന്ന് വ്യക്തമായി. ഏതൊക്കെ കമ്പനികളുടെ മദ്യം ഉണ്ടെന്നോ, എത്ര സ്റ്റോക്കുണ്ടെന്ന വിവരമോ ഉൾപ്പെടുന്ന രജിസ്റ്റർ ജീവനക്കാർ സൂക്ഷിക്കുന്നില്ല. സ്വകാര്യ കമ്പനികളുടെ മദ്യം വിൽക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ കമ്മിഷൻ ഇനത്തിൽ നല്ല വരുമാനമുണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് കാട്ടാക്കടയിലെയും പരിശോധന. സർക്കിൾ ഇൻസ്പെക്ടർമ്മാരായ റാഷിദ്, മുഹമ്മദ് റിജാസ് എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധനയുടെ വിശദമായ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് റെയിഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു.












Click it and Unblock the Notifications