അവസാന ലാപ്പിൽ തന്ത്രം മാറ്റി ബിജെപി; നേമത്ത് കുമ്മനമല്ല, സുരേഷ് ഗോപി സ്ഥാനാർത്ഥിയാകും?
തിരുവനന്തപുരം; രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് നേമത്തേക്കാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസിലെ അതികായൻമാർ എത്തുമോയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിർദ്ദേശം ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരുന്നുവെങ്കിലും പതുപ്പള്ളി വിടില്ലെന്ന് അദ്ദേഹം ആവർത്തിക്കുകയാണ്. അതേസമയം അതിശക്തനായ,ജനപ്രിയനായ സ്ഥാനാർത്ഥി തന്നെ കോൺഗ്രസിനായി നേമത്ത് ഇറങ്ങുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ആവർത്തിക്കുന്നത്. ഇതോടെ മണ്ഡലം നിലനിർത്താനുറച്ച് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലും അവസാന നിമിഷം ചില മാറ്റത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ബിജെപിക്ക് അഭിമാന പോരാട്ടം
കേരളത്തിലെ ബിജെപിയുടെ ഗുജറാത്ത്, അതാണ് നേമം എന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. 2016 ൽ സംസ്ഥാന രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് സിപിഎമ്മിൽ നിന്നും പിടിച്ചെടുത്ത സീറ്റ് എന്തുവിലകൊടുത്തും നിലനിർത്തും എന്നാണ് ബിജെപി ആവർത്തിക്കുന്നത്. ഇത്തവണ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയിൽ ആലോചന.

കുമ്മനത്തിനെതിരെ എതിർപ്പ്
കുമ്മനം മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വാധീനമില്ലാത്ത കുമ്മനത്തെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ തുടക്കം മുതൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. 2016 ൽ നേമത്തെ ഒ രാജഗോപാലിന്റെ വിജയത്തിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും തുണച്ചിരുന്നുവെന്നായിരുന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നത്.

തദ്ദേശ കണക്കുകൾ
മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ഇക്കുറി ബിജെപിക്ക് ആശ്വാസം നൽകുന്നതല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ഇവിടെ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിന്റെ ബി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും 2024 മാത്രമാണ്. എല്‍ഡിഎഫിന് 43402 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 45606 വോട്ടുകളാണ് ലഭിച്ചത്.

നേമത്ത് കോൺഗ്രസിൽ നിന്ന് ആര്
അതേസമയം കുമ്മനത്തിനായി ആർഎസ്എസ് ഇവിടെ ശക്തമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ ഒരിക്കൽ ആധിപത്യം ഉണ്ടായിരുന്ന മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസ് തുനിഞ്ഞ് ഇറങ്ങാൻ തിരുമാനിച്ചതോടെ ബിജെപിയും മണ്ഡലത്തിൽ തന്ത്രം മാറ്റുകയാണെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ , രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നേമത്ത് കോൺഗ്രസ് പരിഗണിക്കുന്നത്.

ശശി തരൂർ എത്തുമോ?
പുതുപ്പള്ളി വിട്ട് ഉമ്മൻചാണ്ടി എത്തില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്രയും സസ്പെൻസ് സൃഷ്ടിച്ച സാഹചര്യത്തിൽ അതിശക്തനെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിച്ചില്ലേങ്കിൽ അത് കോൺഗ്രസിന് തിരിച്ചടിയാകും. അതിനാൽ ഉമ്മൻചാണ്ടിക്ക് പകരം തിരുവനന്തപുരം എംപിയായ ശശി തരൂർ ഇവിടെ പോരിനിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
പ്രത്യേകിച്ച് തരൂരിനായി രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വപൗരനെന്ന് ഇമേജ് മണ്ഡലത്തിൽ യുവാക്കളുടേയും ന്യൂനപക്ഷങ്ങളുടേയും വോട്ടുകൾ ഉറപ്പാക്കാൻ സാധിക്കുമെന്നും തരൂരിന്റെ സ്ഥാനാർത്ഥിത്വം നേമത്ത് കോൺഗ്രസിന് ദേശീയ തലത്തിൽ തന്നെ ഊർജം പകരുമെന്നാണ് രാഹുൽ ഗാന്ധി ഹൈക്കമാന്റ് യോഗത്തിൽ ചൂണ്ടിക്കാണിച്ചത്.

സുരേഷ് ഗോപിയുടെ പേര്
അതേസമയം ഒരുവശത്ത് ശശി തരൂരും മറുവശത്ത് സിപിഎമ്മിന്റെ ബി ശിവൻകുട്ടിയും ഇറങ്ങിയാൽ പോര് കനക്കുമെന്ന് ബിജെപി കരുതുന്നു. ഇതോടെ കുമ്മനത്തിന് പകരം നടനും എംപിയുമായ സുരേഷ് ഗോപിയെ തന്നെ നേമത്ത് ഇറക്കാനുള്ള ആലോചനയിലാണ് കേന്ദ്ര നേതൃത്വം. നേരത്തേ തൃശ്ശൂരിലായിരുന്നു സുരേഷ് ഗോപിയെ പരിഗണിച്ചിരുന്നത്.

കരുത്തർ വേണമെന്ന്
എന്നാൽ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വലിയ തരംഗം തീർക്കാൻ സാധിച്ചിരുന്ന സുരേഷ് ഗോപിക്ക് നേമത്ത് മികച്ച പ്രകടനം നടത്താനാകുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം.

മാറ്റം വരുത്തി നേതൃത്വം
അതിനിടെ സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ച പട്ടികയിൽ ചില മാറ്റങ്ങൾ ദേശീയ നേതൃത്വം നടത്തിയതായി റിപ്പോർട്ടുണ്ട്. ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന തൃത്താലയിൽ സന്ദീപ് വാര്യർ മത്സരിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇരിങ്ങാലക്കുടയിൽ ഡിജിപി ജേക്കബ് തോമസിനെയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കഴക്കൂട്ടത്തേക്ക്
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ ചാത്തന്നൂരാണ് പരിഗണിക്കുന്നത്. അതേസമയം മത്സരിക്കാനില്ലെന്ന നിലപാടെടുത്ത ശോഭാ അവസരം ലഭിച്ചാൽ കഴക്കൂട്ടമാണ് തിരഞ്ഞെടുത്തേക്കുക. നേരത്തേ മന്ത്രി മുരളീധരന്റെ പേരായിരുന്നു ഇവിടെ പരിഗണിച്ചത്.

മഞ്ചേശ്വരത്ത് ആര്
കൊട്ടാരക്കരയിൽ നടൻ വിനു മോഹന്റെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലാകും മത്സരിപ്പിച്ചേക്കുക. ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രമുഖർ എത്തിയേക്കുമെന്നുള്ള സൂചനകളും ഉണ്ട്.
Recommended Video
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications