രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഉമ്മൻചാണ്ടി നേമത്തും പുതുപ്പള്ളിയിലും മത്സരിക്കും?പുതിയ നീക്കം ഇങ്ങനെ
തിരുവനന്തപുരം;ബിജെപിയെ പ്രതിരോധിക്കാൻ നേമത്ത് അതിശക്തനായ സ്ഥാനാർത്ഥിയെ തന്നെ ഇറക്കണമെന്ന ഉറച്ച തിരുമാനത്തിലാണ് ഹൈക്കമാന്റ്. ബിജെപിയോട് നേർക്ക് നേർ പോരടിക്കാൻ തയ്യാറാണെന്ന സന്ദേശം നൽകാൻ ഇത് സഹായിക്കുമെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. മാത്രമല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് സംസ്ഥാനത്ത് കോൺഗ്രസിന് കരുത്ത് പകരുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരാകും കോൺഗ്രസ് സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുകയാണ്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
ഉമ്മൻചാണ്ടി ഇറങ്ങണമെന്നാണ് ഹൈക്കമാന്റ് നിലപാടെങ്കിലും പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. മാത്രമല്ല ഉമ്മൻചാണ്ടിയെ മാറ്റുന്നതിനെതിരെ പുതുപ്പള്ളിയിലും പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ്. അതിനിടെ മറ്റൊരു സാധ്യതയാണ് ഉയർന്നുവന്നിരിക്കുന്നത്.

ഹൈക്കമാന്റ് നിർദ്ദേശം
സ്ഥാനാർത്ഥി ചർച്ചകൾ മുറുകുന്നതിനിടെയാണ് നേമം ഇത്തവണ എന്തുവിലകൊടുത്തും പിടിക്കണമെന്ന നിർദ്ദേശം ദേശീയ നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. മുൻപ് കോൺഗ്രസിന് സ്വാധീനം ഉണ്ടായിരുന്ന മണ്ഡലം ശക്തരായ സ്ഥാനാർത്ഥിയെ ഇറക്കി തിരിച്ച് പിടിച്ചാൽ അത് മറ്റൊരു ചരിത്രമാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഉമ്മൻചാണ്ടിയുടെ പേര് ഹൈക്കമാന്റ് നിർദ്ദേശിച്ചത്.

ബിജെപിയുടെ പതനം
അഞ്ച് തവണ കോൺഗ്രസ് ജയിച്ച മണ്ഡലമാണ് നേമം. ഏറ്റവും ഒടുവിലായി ജയിച്ചതാകട്ടെ 2006 ൽ. ഘടകക്ഷിക്ക് സീറ്റ് നൽകിയതാണ് മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടിക്ക് വഴിവെച്ചതെന്നായിരുന്നു നേതാക്കൾ തന്നെ പറയുന്നത്. ഇത്തവണ കോൺഗ്രസിലെ ശക്തൻ ഇറങ്ങിയാൽ ബിജെപിയുടെ പതനം എളുപ്പമാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ആവേശം ഉയർത്താൻ
മാത്രമല്ല പ്രമുഖർ മത്സരിക്കുന്നതോടെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നതനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇത് ജില്ലയിലും സംസ്ഥാനത്ത് ഒട്ടുക്കും അനുകൂല തരംഗം ഉണ്ടാക്കുകയും ചെയ്യും. ഒപ്പം പ്രവർത്തകരുടെ ആവേശം ഉയർത്താനും സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നും ഹൈക്കമാന്റ് കണക്ക് കൂട്ടി.

പ്രവർത്തകരുടെ പ്രതിഷേധം
ഒപ്പം നേമത്ത് ബിജെപി -കോൺഗ്രസ് രഹസ്യധാരണയാണെന്ന സിപിഎം വിമർശനങ്ങൾക്ക് മറുപടി നൽകാനും സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ സിറ്റിംഗ് മണ്ഡലമായ പുതുപ്പള്ളി വിട്ട് വരാൻ താൻ തയ്യാറല്ലെന്ന നിലപാടാണ് ഉമ്മൻചാണ്ടി ആവർത്തിച്ചത്. ഇതിനിടയിൽ ഉമ്മൻചാണ്ടിയെ മണ്ഡലത്തിൽ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധവും പ്രവർത്തകർ ഉയർത്തി.

പുതുപ്പള്ളിയിൽ തന്നെ
ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർത്തി നൂറുകണക്കിന് പ്രവർത്തകർ ഇന്ന് അദ്ദേഹത്തിന്റെ വിടിന് മുന്നിൽ തടിച്ച് കൂടിയത്.വനിതാ പ്രവർത്തകർ അടക്കമുള്ളവരാണ് ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. പുതുപ്പള്ളിയിൽ തന്നെ ഉമ്മൻചാണ്ടി മത്സരിക്കണമെന്നാണ് മണ്ഡലത്തിലെ പൊതുവികാരം.

ആരാകും സ്ഥാനാർത്ഥി
ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ അവിടെ ആരാകും സ്ഥാനാർത്ഥി എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പ്രത്യേകിച്ച് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ കോട്ടയിൽ കോൺഗ്രസ് പരാജയം രുചിച്ച സാഹചര്യത്തിൽ. മണ്ഡലത്തില്‍ ആകെയുള്ള എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആയിരുന്നു ഭരണം പിടിച്ചത്.

രണ്ട് പഞ്ചായത്തുകൾ മാത്രം
യുഡിഎഫിനൊപ്പം രണ്ട് പഞ്ചായത്തുകള്‍ മാത്രമായിരുന്നു നിന്നത്.ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി പഞ്ചായത്ത് ഉൾപ്പെടെ എൽഡിഎഫ് ആയിരുന്നു പിടിച്ചെടുത്തത്. 18 വാര്‍ഡുകളുള്ള പുതുപ്പള്ളി പഞ്ചായത്തില്‍ 9 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ് ഏഴിടത്തും. 25 വർഷത്തിനിടെ ഇത് ആദ്യമായാണ് എൽഡിഎഫ് വിജയിക്കുന്നത്.

അട്ടിമറി ഉണ്ടാകുമോ
ഇതോടെ ഉമ്മൻചാണ്ടി ഇറങ്ങിയില്ലേങ്കിൽ ഇത്തവണ അട്ടിമറി ഉണ്ടാകുമോയെന്ന ആശങ്ക പ്രവർത്തകർക്കുള്ളത്. ഉമ്മൻചാണ്ടി നേമത്തെങ്കിൽ മകൻ ചാണ്ടി ഉമ്മനെയാണ് പുതുപ്പള്ളിയിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ മറ്റൊരു സാധ്യതയാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.രണ്ട് മണ്ഡലങ്ങളിലും ഉമ്മൻചാണ്ടി മത്സരിക്കും എന്നാണ് അഭ്യൂഹം.

തള്ളാതെ നേതാക്കൾ
അത്തരം സാധ്യതകൾ കോൺഗ്രസ് നേതാക്കളും തള്ളുന്നില്ല. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് എന്തായാലും മത്സരിക്കുമെന്നാണ് മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. അതേസമയം മറ്റ് കാര്യങ്ങളിൽ കേന്ദ്ര നേതൃത്വം ഉടൻ അന്തിമ തിരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രതികരിക്കാതെ
അതിനിടെ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമോയെന്ന് പറയാനാകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. അവിടെ മത്സരിക്കണമോയെന്ന കാര്യം തിരുമാനിക്കേണ്ടത് അദ്ദേഹമാണ്. നേമത്ത് കരുത്തൻ തന്നെയാകും സ്ഥാനാർത്ഥിയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഉമ്മൻചാണ്ടി തയ്യാറായില്ല.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications