മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ പണം തട്ടാൻ ശ്രമം: തമിഴ്നാട്ടുകാരനായി തെരച്ചിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയ്ക്കായി തെരച്ചിൽ. പ്രളയ ദുരിത ബാധിതർക്കായി നവമാദ്ധ്യമങ്ങളിൽ വന്ന മുഖ്യമന്ത്രിയുടെ സഹായ അഭ്യർത്ഥനയിൽ തന്റെ ബാങ്ക് അക്കൗണ്ട് നമ്പരും ആ ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡും ചേർത്ത് തട്ടിപ്പിന് ശ്രമിച്ച തമിഴ്നാട് തൃശിനാപ്പള്ളി സ്വദേശി വിജയകുമാറിനെ കണ്ടെത്താൻ പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു.
തെറ്റായ അക്കൗണ്ട് നമ്പർ സഹിതം വ്യാജ സഹായ അഭ്യർത്ഥന തമിഴ്നാട്ടിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ സംഭവം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയെ അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ ഡോം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ സഹായമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട വിജയകുമാർ ഇത് തട്ടിയെടുക്കാനാണ് തന്റെ അക്കൗണ്ട് നമ്പർ കൂട്ടിച്ചേർത്ത് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.
സുഹൃത്തുക്കളായ ചിലരുടെ ഫേസ് ബുക്ക്, വാട്ട്സ് അപ് അക്കൗണ്ടുകളിലേക്ക് കൈമാറിയ സന്ദേശം വൻതോതിൽ പ്രചരിക്കുകയും ചെയ്തു. തന്റെ കൈയ്യിൽനിന്ന് 200 രൂപ നിക്ഷേപിച്ച് തട്ടിപ്പിന് തുടക്കം കുറിച്ച വിജയകുമാറിന് മറ്രെങ്ങുനിന്നും സഹായങ്ങളെത്തും മുമ്പേ പൊലീസ് അക്കൗണ്ട് നിരീക്ഷണത്തിലാക്കുകയും ബാങ്ക് അധികൃതരെ വിവരം അറിയിച്ച് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ബാങ്കിൽ നിന്നും ലഭിച്ച വിവരത്തിന്റെയും സൈബർ പൊലീസ് കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നവർ അക്കൗണ്ട് നമ്പർ തീർച്ചയായും ഒൗദ്യോഗിക സൈറ്റുകളിലോ പേജിലോ സന്ദർശിച്ച് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ് വിലാസം: https://donation.cmdrf.kerala.gov.in/