ഇത്തവണ ഞെട്ടിക്കുമെന്ന് ബിജെപി; മത്സരത്തിന് സംസ്ഥാന നേതാക്കളും, ലക്ഷ്യം 60 ലേറെ സീറ്റും ഭരണവും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം പ്രവർത്തനം സജീവമാക്കുകയാണ് ബിജെപി. നിലവില്‍ കയ്യിലുള്ള പാലക്കാട് നഗരസഭയില്‍ ഉള്‍പ്പടെ ഭരണം നിലനിർത്തുക, മറ്റ് കൂടുതല്‍ ഇടങ്ങളില്‍ സീറ്റ് പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിർത്തിയാണ് പാർട്ടി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ പാർട്ടി ഇത്തവണ കൂടുതല്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നു. ഇതില്‍ തന്നെ ഇത്തവണ ബിജെപി നേതൃത്വത്തിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളത് തിരുവനന്തപുരം കോർപ്പറേഷനിലാണ്.
Recommended Video


തിരുവനന്തപുരം കോർപ്പറേഷന്‍
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴചവെക്കാന്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപിക്ക് സാധിച്ചിരുന്നു. യുഡിഎഫിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപിക്ക് സാധിച്ചു. യുഡിഎഫിന്‍റെ പല ശക്തി കേന്ദ്രങ്ങളും പിടിച്ചടക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം.

ബിജെപി രണ്ടാം സ്ഥാനത്ത്
100 അംഗ കോർപ്പറേഷന്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 42 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 34 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി രണ്ടാംസ്ഥാനം പിടിച്ചത്. കേവലം 21 സീറ്റുകളില്‍ മാത്രം വിജയം നേടാനായ യുഡിഎഫ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ ഏറ്റവും വലിയ ഓറ്റകക്ഷിയായ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.

60 ലേറെ സീറ്റുകള്‍
ഇത്തവണ എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പില്‍ കോർപ്പറേഷന്‍ ഭരണം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 60 ലേറെ സീറ്റുകള്‍ പാർട്ടിക്ക് പിടിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. കോർപ്പറേഷനില്‍ ബിജെപി അധികാരം പിടിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ജില്ലാ പഞ്ചായത്തിലും
കോർപ്പറേഷനൊപ്പം ജില്ലാ പഞ്ചായത്തിലും ബിജെപി ഭരണം ലക്ഷ്യമിടുന്നു. രണ്ടിടത്തും വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാത്തതിനാല്‍ സംസ്ഥാന നേതാക്കളെ തന്നെ രംഗത്തിറക്കിയാണ് ബിജെപി മത്സരം കടുപ്പിക്കുന്നത്. കോർപ്പറേഷനിലേക്ക് ജില്ല പ്രസിഡന്‍റ് വിവി രാജേഷ് മത്സരിക്കാന്‍ രംഗത്തിറങ്ങുമ്പോള്‍, ജില്ലാപഞ്ചായത്തിലേക്കാണ് സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്‍റുമായ എസ് സുരേഷ് മത്സരിക്കുന്നത്.

പൂജപ്പുര
വിവി രാജേഷ് പൂജപ്പുര വാർഡിലും എസ് സുരേഷ് വെങ്ങാനൂർ ഡിവിഷനിലും മത്സരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നോളം സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ജില്ലയെ നയിക്കേണ്ടയാളെ തന്നെ സ്ഥാനാർത്ഥിയാക്കിയത് പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ഒരു വശത്ത് നിന്നും ഉയർന്നിരുന്നു.

എണ്ണയിട്ട യന്ത്രംപോലെ
എന്നാല്‍ വിവി രാജേഷിനെ മത്സരിപ്പിച്ചാലും സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുമെന്നാണ് രാജേഷിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാത്തതിനാല്‍ സംസ്ഥാനനേതാക്കളെ തിരുവനന്തപുരത്ത് തമ്പടിപ്പിച്ച് വോട്ടുപിടിക്കാനാണ് പാർട്ടി തീരുമാനം.

കോർപ്പറേഷനിൽ
നേതാക്കളുടെ ജനപ്രീതിയിലാണ് നേതൃത്വം വിശ്വാസം അർപ്പിക്കുന്നത്. സംസ്ഥാന നേതാക്കളെ കോർപ്പറേഷനിൽ മത്സരിപ്പിക്കാനിറക്കുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. ഇരുവരും ജയിച്ച് വരികയും പാർട്ടിക്ക് അധികാരം ലഭിക്കുകയും ചെയ്താലും മേയറോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റോ ആവാന്‍ സാധിക്കില്ല. രണ്ടിടത്തും വനിതാ സംവരണമാണ്.

സിപിഎമ്മുമായി
വിജയസാധ്യതയുള്ളവരെ മാത്രം സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി തീരുമാനം. യുവാക്കൾ, പ്രൊഫഷണലുകൾ സാധാരണക്കാർ തുടങ്ങിയവരൊക്കെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കൌണ്‍സിലർമാരുടെ എണ്ണത്തില്‍ നിലവിലെ ഭരണകക്ഷിയായ സിപിഎമ്മുമായി വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നതും ബിജെപിയുടെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു.

പ്രധാന പ്രചരണ വിഷയം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം തന്നെയാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പ്രധാന പ്രചരണ വിഷയം. ടെക്നോപാർക്ക് വികസനം,ജലപാത തുടങ്ങിയവയും പ്രചരണത്തിന് സജീവമായി ഉന്നയിക്കും. വികസന മുദ്രാവാക്യം ഉർത്തുന്നതിലൂടെ യുവാക്കളുടെ വോട്ടുകള്‍ വലിയ തോതില്‍ പെട്ടിയിലാക്കാമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

വികസനത്തിന് തുരങ്കം വെക്കുന്നു
തിരുവനന്തപുരം നഗരത്തിന്‍റെ വികസനത്തിന് ഇരുമുന്നണികളും തുരങ്കം വെക്കുന്നുവെന്ന ആരോപണവും ബിജെപി നിരന്തരം ഉയർത്തുന്നു. കേന്ദ്രസർക്കാർ നഗരവികസനത്തിനായി കൊണ്ടുവന്ന പദ്ധതികൾപോലും സമയബന്ധിതമായി നടപ്പിലാക്കാൻ നഗരസഭയും സംസ്ഥാന സർക്കാരും ഒന്നും ചെയ്തില്ലെന്നും ബി ജെ പി ആരോപിക്കുന്നു. സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയുള്ള പരീക്ഷണം സംസ്ഥാനത്തുടനീളം ബിജെപി നടത്തും.












Click it and Unblock the Notifications