നൂതന പരീക്ഷണങ്ങളുമായി കെഎസ്ആർടിസി, തിരുവനന്തപുരത്ത് കെഎസ്ആർടിസി ഫുഡ് ട്രക്ക്
തിരുവനന്തപുരം: കൊവിഡ് കാലത്ത് ചില നൂതന പരീക്ഷണങ്ങൾ നടത്തുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടിയായ കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ നൂതന സംരംഭമാണ് കെഎസ്ആർടിസി ഫുഡ് ട്രക്ക്. കെഎസ്ആർടിസി ഫുഡ് ട്രക്കിന്റെ ആദ്യ സംരംഭകർ തിരുവനന്തപുരം മിൽമയാണ്.
കാലാവധി കഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി കടകളാക്കി മാറ്റുന്ന ഒരു സംരംഭം ആണ് കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കെഎസ്ആർടിസി ഫുഡ് ട്രക്കും, പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കെഎസ്ആർടിസി ഫ്രഷ് മാർട്ട് എന്നീ രണ്ടു സംരംഭങ്ങളുമാണ് നിലവിലുളളത്. സേഫ് ടു ഈറ്റ് എന്ന ടാഗ് ലൈനോടുകൂടിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

കേരളത്തിലെ ആദ്യ കെഎസ്ആർടിസി ഫുഡ് ട്രക്ക് കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സിറ്റി കെഎസ്ആർടിസി ഡിപ്പോയിലാണ്. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. 22ാം തിയ്യതി മുതൽ തന്നെ കെഎസ്ആർടിസി ഫുഡ് ട്രക്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഫുഡ് ട്രക്ക് പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 'നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക് ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
അതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്'.












Click it and Unblock the Notifications