വനിത ഡോക്‌ടറെ പീഡിപ്പിച്ചെന്ന പരാതി; എസ്‌എച്ച്ഒക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: വനിത ഡോക്‌ടറെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.വി.സൈജുവിനെ സ്ഥലംമാറ്റി. ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പരാതിയിൽ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും. പൊലീസ് ആസ്ഥാനത്തേക്കാണ് സൈജുവിനെ മാറ്റിയത്.
വിവാഹ വാഗ്‌ദാനം നൽകിയെന്നും തുടർന്ന് പലതവണ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും തനിക്കെതിരെ വധ ഭീഷണി വരെ ഉയർത്തിയെന്നുമാണ് വനിത ഡോക്‌ടറുടെ പരാതി. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് കൂടിയാണ് സൈജു. ആ സ്ഥാനത്ത് നിന്ന് സൈജുവിനെ നീക്കാനും തീരുമാനിച്ചിട്ടുണ്ട്.
മലയിൻകീഴ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വനിത ഡോക്ടർ താമസിക്കുന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്.അബുദാബിയിൽ 2018 വരെ ദന്ത ഡോക്ടറായി ജോലി നോക്കുയായിരുന്നു യുവതി. തുടർന്ന് 2019 ഓഗസ്റ്റിൽ നാട്ടിലെത്തിയ ഇവർ പൊലീസിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. അന്ന് എസ്ഐയായിരുന്ന സൈജു, യുവതിയുടെ കടമുറികൾ ഒഴിപ്പിക്കുന്നതിനു സഹായിച്ചു. തുടർന്ന് ഇരുവരും സൗഹൃദത്തിലായി. പീന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. എന്നാൽ പരാതി തീർപ്പാക്കി നൽകിയതിന് ചെലവു ചെയ്യണം എന്നാവശ്യപ്പെട്ട് 2019 ഒക്ടോബറിൽ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
"പരാതി പരിഹരിക്കാൻ ഇടപെട്ട സൈജു ഫോൺ നമ്പർ വാങ്ങി നിരന്തരം ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പ്രശ്നം പരിഹരിച്ചതിനാൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സർജറി കഴിഞ്ഞ സമയമായതിനാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു. വീട്ടിലെത്തിയ സൈജു പ്രതിഷേധം അവഗണിച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു. പിന്നീട്, പുറത്തു പറയരുതെന്നു പറഞ്ഞ് കാലുപിടിച്ചു യാചിച്ചു. ഭാര്യയുമായി ഇപ്പോൾ ബന്ധമില്ലെന്നും മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് താമസിക്കുന്നതെന്നും ഭാര്യയുമായി ബന്ധം വേർപ്പെടുത്തി തന്നെ സംരക്ഷിക്കാമെന്നും ഉറപ്പ് നൽകി. പീന്നീട് ഫോണിലൂടെ ബന്ധം തുടർന്നു.
നിരന്തരമായ ഫോൺ വിളികളും വിഡിയോ കോളുകളും കാരണം ഭർത്താവ് ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടിൽ വരുന്നത് പതിവാക്കി. നിർബന്ധമായി ബാങ്കിൽ പണം നിക്ഷേപിപ്പിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ തന്റെ കയ്യിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു." അതേസമയം, യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു പറയുന്നു. യുവതി ശല്യം ചെയ്യുന്നതിനെതിരെ സൈജുവും ഭാര്യയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും വിവരമുണ്ട്.
അഫ്ഗാനിസ്ഥാനിലെ മുൻ ധനകാര്യമന്ത്രി, ഇപ്പോൾ യുഎസിലെ ഊബർ ഡ്രൈവർ
Recommended Video