സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ബിജെപിയിൽ ഭിന്നത രൂക്ഷം, തിരുവനന്തപുരത്ത് കൂട്ട രാജി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബിജെപിയില്‍ ഭിന്നത തുടരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം കാരണം ബിജെപിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടമായി രാജി വെച്ചു. ശ്രീകാര്യം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് പാര്‍ട്ടിയിലെ തര്‍ക്കം. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ പാങ്ങപ്പാറ രാജീവിനെ ശ്രീകാര്യത്ത് സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
Recommended Video
യുവമോര്‍ച്ച നേതാവ് സുനിലാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് എഴുപതോളം ബിജെപി പ്രവര്‍ത്തകര്‍ രാജി വെയ്ക്കുന്നതായുളള കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇവരാരും ബിജെപി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.
തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ച നേമം മണ്ഡലം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. നേമം മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ചന്ദ്രകുമാരിയമ്മയാണ് സ്ഥാനം രാജി വെച്ചിരിക്കുന്നത്. മാത്രമല്ല ബിജെപി അംഗത്വവും ചന്ദ്രകുമാരിയമ്മ രാജി വെച്ചു. പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നാണ് ഭിന്നത ബിജെപിയില്‍ രൂക്ഷമായത്. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആരോപണം. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ചന്ദ്രകുമാരിയമ്മ പ്രതികരിച്ചു.
ബിജെപിയില്‍ നിന്ന് രാജി വെച്ച ചന്ദ്രകുമാരിയമ്മ ഇതേ വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. നിലവില്‍ ബിജെപി പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത് പിവി മഞ്ജുവിനെ ആണ്. പിവി മഞ്ജു തിരുമല കൗണ്‍സിലര്‍ ആയിരുന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ ചില പ്രാദേശിക നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജി വെച്ച് സിപിഎം അംഗത്വമെടുത്തിരുന്നു.