കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: അപകടം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയപ്പോള്‍
തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശംഖുംമുഖം കണ്ണാന്തുറ ജിവി രാജാ സ്പോർട്സ് സ്കൂളിന് സമീപം ഹിൽഹൗസിൽ ശ്യാം- ചന്ദ്രിക ദമ്പതികളുടെ മകൻ സച്ചിൻ ശ്യാമിന്റെ (21) മൃതദേഹമാണ് ഇന്ന് പുലർച്ചെ ആറോടെ പെരുമാതുറയ്ക്ക് സമീപം തീരത്തുനിന്ന് കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കഠിനംകുളം പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സച്ചിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബുധനാഴ്ച വൈകിട്ട് നാലോടെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന് സമീപത്ത് സുഹൃത്തുക്കളായ വിജിൽ, മനുപ്രസാദ്, വൈശാഖ് എന്നിവർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് സച്ചിൻശ്യാമിനെ കാണാതായത്.

ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും മറൈൻ എൻഫോഴ്സ്മെന്റും ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഉച്ചകഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സിവിൽ എൻജിനീയറിംഗ് കഴിഞ്ഞ സജിൻ പട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.












Click it and Unblock the Notifications