തിരുവനന്തപുരത്ത് മാസ്സ് കൊവിഡ് പരിശോധന, ജില്ലയിൽ 22,600 പേർക്ക് പരിശോധന നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയുമായി ഊർജിത കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 22,600 പേർക്കു പരിശോധന നടത്തുകയാണു ലക്ഷ്യം. സംസ്ഥാന തലത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിലും വ്യാപക പരിശോധന നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവരെയും പരിശോധനയുടെ ഭാഗമാക്കും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വേഗത്തിൽ നടക്കുന്ന പ്രദേശങ്ങളിലുള്ളവർ, പൊതുഗതാഗത മേഖലയിലുള്ളവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവർ, ഹോട്ടലുകൾ, കടകൾ, മാർക്കറ്റുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്‌സിക്യൂട്ടിവുകൾ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തി പരിശോധന നടത്തും.
ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു. 30 മൊബൈൽ ടീമുകളെയാണ് പരിശോധനയ്ക്കായി ജില്ലാതലത്തിൽ നിയമിച്ചിരിക്കുന്നത്. ഒരു ടീം ഒരു ദിവസം 100 പേർക്കു പരിശോധന നടത്തും. ഇതിനു പുറമേ ജില്ലയിലെ പി.എച്ച്.സി (പ്രതിദിനം 25 പേർക്കു വീതം) സി.എച്ച്.സി.(പ്രതിദിനം 50 വീതം), താലൂക്ക് ആശുപത്രി(പ്രതിദിനം 100 വീതം), ജില്ലാ, ജനറൽ ആശുപത്രി(പ്രതിദിനം 250 വീതം) എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.
Recommended Video
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
ആയൂർവേദ ആശുപത്രികൾ, ഹോമിയോ ആശുപത്രികൾ, ഡിസ്‌പെൻസറികൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലും പരിശോധനാ സൗകര്യമുണ്ടാകും. ഒരു ദിവസം കോവിഡ് 11,300 പേർക്കു പരിശോധന നടത്തുക എന്ന ലക്ഷ്യത്തിലാണു ക്രമീകരണങ്ങൾ തയാറാക്കിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.
കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം