3 മണിക്കൂർ നീണ്ട ഓപ്പറേഷൻ, ഗർഭ പാത്രത്തിൽ നിന്ന് പുറത്തെടുത്തത് 15 കിലോ തൂക്കമുള്ള മുഴ, എസ്എടിയിൽ...
തിരുവനന്തപുരം: വയറു വീക്കവും അസ്വസ്ഥതകളുമായി എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മദ്ധ്യവയസ്‌കയുടെ ഗർഭപാത്രത്തിൽ നിന്ന് 15 കിലോ തൂക്കമുള്ള മുഴ നീക്കംചെയ്തു. കൊല്ലം ഓയൂർ സ്വദേശിനിയിൽ നിന്നാണ് ഇത്രയും വലിപ്പമുള്ള മുഴ നീക്കം ചെയ്തത്. നാലു വർഷം മുമ്പ് വയറു വീക്കവും ശ്വാസതടസവുമായി ഇവർ ആശുപത്രിയിലെത്തിയിരുന്നു. അന്ന് സ്കാൻ ചെയ്തപ്പോൾ വയറിൽ മുഴയുണ്ടെന്നു കണ്ടെത്തി.
അണ്ഡാശയത്തിലുള്ള മുഴയായിരിക്കാമെന്നാണ് കരുതിയത്. ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ചെങ്കിലും രോഗിക്ക് ന്യുമോണിയ ഉണ്ടായിരുന്നതിനാൽ രോഗം മാറിയ ശേഷം ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. എന്നാൽ വീട്ടിൽ പോയ ശേഷം പിന്നീട് അവർ മടങ്ങിവന്നില്ല. നാലു വർഷത്തിനു ശേഷമാണ് ഇവർ ചികിത്സയ്ക്കായി മോശപ്പെട്ട അവസ്ഥയിൽ വീണ്ടും ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ നടത്തിയപ്പോഴാണ് മുഴ ഗർഭപാത്രത്തിലാണുള്ളതെന്ന് സ്ഥിരീകരിച്ചത്. ഇത്രയും വലിപ്പവും തൂക്കവുമുള്ള മുഴ അപൂർവമാണ്.

മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. ഇതോടെ രോഗിയുടെ ഭാരം 47 ൽ നിന്നു 32 കിലോയായി കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ അഡിഷണൽ പ്രൊഫസർ ഡോ. ജയശ്രീ വാമൻ, ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. ആർ. ശ്രീകുമാരി, അസി. പ്രൊഫ. ഡോ. അജിതാ രവീന്ദ്രൻ, ജൂനിയർ ഡോക്ടർമാരായ ഡോ. രമ്യാദേവി (ഗൈനക്കോളജി), ഡോ. വിഷ്ണു (സർജറി), അനസ്തേഷ്യാ വിഭാഗത്തിലെ പ്രൊഫസർ ഡോ. പി. ഷീല, അസോ. പ്രൊഫ. ഡോ. യമുന, സീനിയർ റസിഡന്റ് ഡോ. നന്ദു എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.












Click it and Unblock the Notifications