ജീവനക്കാരിക്ക് പെൻഷൻ നൽകിയില്ല, സഹകരണബാങ്ക് നിയമത്തെ വെല്ലുവിളിക്കുന്നെന്ന് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: ലോകായുക്തയും സഹകരണ ട്രൈബ്യൂണലും സഹകരണ ഓംബുഡ്‌സ്മാനും ഉത്തരവിട്ടിട്ടും വയോധികയായ മുൻ ജീവനക്കാരിക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത സഹകരണബാങ്ക് വെല്ലുവിളി നടത്തുന്നതായി മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. നിയമപരമായ ഉത്തരവുകൾ ബാങ്ക് ലംഘിച്ചിട്ടും വകുപ്പ് മേധാവികൾ നടപടിയെടുക്കാത്തത് ദുഃഖകരമാണ്.
ഇരുപത് വർഷത്തിലേറെ നരുവാമൂട് സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്ത നരുവാമൂട് വെള്ളാപ്പള്ളി സ്വദേശിനി കെ.വസന്തകുമാരി അമ്മയ്ക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. ഇക്കാര്യം ഉറപ്പാക്കിയ ശേഷം സഹകരണ രജിസ്ട്രാർ ആറാഴ്ചയ്ക്കകം കമ്മിഷനിൽ നടപടി റിപ്പോർട്ട് ഫയൽ ചെയ്യണം. പെൻഷൻ ജീവനക്കാരുടെ മൗലികാവകാശമാണെന്ന് നിരവധി ഉത്തരവുകളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അർഹതപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്.
1962 ൽ ജോലിയിൽ പ്രവേശിച്ച വസന്തകുമാരി അമ്മയെ 1963ൽ സ്ഥിരപ്പെടുത്തി. 1984ൽ ബാങ്ക് അടച്ചുപൂട്ടി. 1997ൽ ബാങ്ക് വീണ്ടും പ്രവർത്തനമാരംഭിച്ചെങ്കിലും ഇവർക്ക് ജോലി നൽകിയില്ല. തുടർന്ന് ആനുകൂല്യങ്ങൾക്കായി ഇവർ സഹകരണ ആർബിട്രേഷൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധി പരാതിക്കാരിക്ക് അനുകൂലമായിരുന്നു. വിധിക്കെതിരായി ബാങ്ക് നൽകിയ പുനഃപരിശോധനാ ഹർജി തള്ളി.
ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പെൻഷൻ നൽകാൻ സഹകരണ വകുപ്പ് പലവട്ടം ബാങ്ക് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെങ്കിലും ബാങ്ക് അത് വകവച്ചില്ല. തുടർന്ന് വസന്തകുമാരി സഹകരണ ഓംബുഡ്‌സ്മാന് പരാതി നൽകി. ഇതിലും അവർക്ക് അനുകൂലമായിരുന്നു ഉത്തരവ്. പെൻഷൻ തുക ഒരു മാസത്തിനകം നൽകണമെന്നായിരുന്നു 2014ലെ ഉത്തരവ്.