പീഡന ശ്രമം: ഇമാമിനായി തെരച്ചിൽ ഊർജിതം, ട്യൂഷനു പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയ്ക്ക് നേരെ!!
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ആയിരുന്ന ഷെഫീഖ് അൽഖാസിമിക്കായി (46) പൊലീസ് അന്വേഷണം ഊർജിതമാക്കി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇൗ മാസം രണ്ടിനാണ് കേസിന് ആസ്‌പദമായ സംഭവം. വിതുരയിൽ ട്യൂഷനു പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ഷെഫീഖ് അൽഖാസിമി തന്റെ ഇന്നോവ കാറിൽ കയറ്റുകയായിരുന്നു. പേപ്പാറയ്‌ക്കു സമീപം പട്ടൻകുളിച്ചപാറ വനമേഖലയിൽ സ്‌കൂൾ യൂണിഫോമണിഞ്ഞ പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് സമീപവാസിയായ പെൺകുട്ടിയാണ് കണ്ടത്. റോഡിൽ നിന്ന് നൂറു മീറ്റർ ഉള്ളിലേക്കു മാറി കാർ ഒതുക്കിയിട്ടിരിക്കുകയായിരുന്നു.

ഇതു കണ്ട പെൺകുട്ടി, റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പു സ്ത്രീകളെ വിവരം അറിയച്ചതിനെ തുടർന്ന് അവരെത്തി കാർ വളഞ്ഞു. കാറിൽ ആരെന്നു ചോദിച്ചപ്പോൾ ഭാര്യയാണെന്നും, പേപ്പാറയിൽ പോയി മടങ്ങുകയാണെന്നും ഇമാം പറഞ്ഞു. ബലം പ്രയോഗിച്ച് തൊഴിലാളികൾ ഡോർ തുറന്നപ്പോൾ സ്‌കൂൾ വിദ്യാർത്ഥിനിയാണ് അകത്തെന്നു മനസ്സിലായി.തുടർന്ന് കാറിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട്, ഇമാം കാറുമായി കടന്നുകളഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ തൊളിക്കോട് ജമാഅത്ത് കമ്മിറ്റി അന്വേഷണം നടത്തുകയും അടിയന്തര യോഗം ചേർന്ന് ഷെഫീക്ക് അൽഖാസിമിയെ ഇമാം സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.
പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകാൻ കൂട്ടാക്കിയില്ലെങ്കിലും കാർ തടയുന്ന ദൃശ്യങ്ങളും മറ്റും അതിനിടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ജമാഅത്ത് പ്രസിഡൻറ് ബാദുഷയെ വിളിച്ചുവരുത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് നെടുമങ്ങാട് ഡിവൈ.എസ് .പി ഡി. അശോകൻ പറഞ്ഞു. പെൺകുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്കു മാറ്റി.സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ കണ്ടെത്താൻ സ്വദേശമായ ഈരാറ്റുപേട്ടയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ ശക്തമാക്കി. അതേസമയം ഇമാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുമെന്നും അഭിഭാഷകൻ മുഖാന്തിരം കീഴടങ്ങാൻ ശ്രമം നടത്തുന്നതുമായ സൂചനകളും പുറത്തുവരുന്നുണ്ട് .












Click it and Unblock the Notifications