'തകർന്ന' കോവളത്തിന് ശാപമോക്ഷം അകലെയോ; കടലെടുത്ത തീരങ്ങളുടെ നേർസാക്ഷ്യം ഞെട്ടിക്കുന്നത്!!!
തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും സമസ്ത മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഇനിയും കരകയറാതെ ടൂറിസം മേഖല.അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവവും തകർന്ന നടപാതകളുമാണ് കേരളത്തിൻ്റെ പ്രധാന ടൂറിസം കേന്ദ്രമായ കോവളത്തുള്ളത്.ശക്തമായ മഴയിലും കടൽക്ഷോഭത്തിലും തകർന്നതാണ് നടപ്പാതകൾ.വിദേശികൾ പോലും എത്താതായതോടെ പൂർണമായും സ്തംഭനാവസ്ഥയിലാണ് കോവളം.സർക്കാർ സംവിധാനങ്ങളോ ബന്ധപ്പെട്ട അധികൃതരോ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന് കോവളത്തെ ഹോട്ടൽ തൊഴിലാളി കരീം 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
രാജ്യമെമ്പാടും കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ കഴിഞ്ഞ കൂറേ നാളുകളായി കോവളത്തേക്ക് വിദേശികൾ എത്തുന്നില്ല. തുടരെ തുടരെയുള്ള രോഗവ്യാപനവും അടച്ചിടലും പ്രതികൂല കാലാവസ്ഥയുമെല്ലാം സൃഷ്ടിക്കുന്ന ആഘാതം ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ടൂറിസം മേഖല തകർച്ചയുടെ വക്കിലാണ്.പ്രദേശത്തെ ഹോട്ടൽ ജീവനക്കാരനായ കരീമിൻ്റെ വാക്കുകളാണിത്.
സർക്കാരിൽ നിന്ന് ലഭിക്കുന്നത് സൗജന്യ കിറ്റ് മാത്രമാണ്.അല്ലാതെ, കോവളത്തേക്ക് വരാൻ ഒരു മന്ത്രിയോ ജനപ്രതിനിധിയോ തയ്യാറാകുന്നില്ല. ഇവിടത്തെ ദുരവസ്ഥ കാണാൻ ആരുമില്ല. ഞങ്ങൾ ആരോട് പരാതി പറയണം. അത്രമേൽ ദു:ഖവും ദുരിതവും നിറഞ്ഞാണ് നാളുകൾ തള്ളിനീക്കുന്നത്.സഞ്ചാരികൾ വരാതായതോടെ കച്ചവടവുമില്ലാതായി, വരുമാനവും നിലച്ചു - കരീം പറയുന്നു.
കോവളത്തിൻ്റെ പ്രൗഢിയും സൗന്ദര്യവും അപ്പാടെ തകർന്ന നിലയിലാണ്. ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകൾ ഇതിനോടകം തന്നെ കടലെടുത്ത സ്ഥിതിയിലാണ്. അടഞ്ഞു കിടക്കുന്ന ഹോട്ടലുകൾ തെരുവ് നായകളുടെ വിഹാരകേന്ദ്രമാണ്.ആളനക്കവും ഒച്ചപ്പാടും തീരെയില്ല.
ബീച്ചിൽ ആകെയുള്ളത് ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് ലൈഫ് ഗാർഡുകളും മാത്രം. റിസോർട്ടുകളിലും ഹോട്ടലുകളിലും കടൽത്തീരത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും കാടും വള്ളിപ്പടർപ്പുകളും പിടിച്ച് കിടക്കുകയാണ്.ഇവിടേക്ക് തിരിഞ്ഞു നോക്കാൻ ആരും തയ്യാറാകുന്നില്ലെന്നതിൻ്റെ നേർസാക്ഷ്യമാണ് ഇത്തരം കാഴ്ചകളൊക്കെയും.
സർക്കാരിൻ്റെ പ്രധാന വരുമാന ശ്രോതസുകളിലൊന്നാണ് വിനോദസഞ്ചാര മേഖല.മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ജീവിതങ്ങൾ ഇനിയും പഴയപ്പടിയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. അത്ര കണ്ട് സുഖകരമല്ല, ടൂറിസം മേഖലയുടെ സ്ഥിതിയെന്നുള്ളത് കോവളത്തെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഒരു കാലത്ത് വിദേശികളുടെയും സ്വദേശികളുടെയും ഒഴുക്ക് വർധിച്ചിരുന്ന കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ കോവളത്തെ അഭാവം സർക്കാർ തലത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതാണ്. ഇനിയും ശാപമോക്ഷം ലഭിക്കാതെ കിടക്കുന്ന മേഖലയിലെ പ്രശ്നങ്ങൾ ടൂറിസം മന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടു കൊണ്ട് പരിഹരിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
Recommended Video