തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്ന് കളക്ടർ നവ്‌ജ്യോത് ഖോസ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുമായി ബന്ധപ്പെട്ട തപാൽ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതു സംബന്ധിച്ചു കളക്ടർ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനു കത്തയച്ചു. ജില്ലയിൽ വോട്ടെടുപ്പു നടന്ന ഡിസംബർ എട്ടിനു മുൻപ് തപാൽ വോട്ട് ചെയ്യാൻ അർഹതയുള്ള മുഴുവൻ വോട്ടർമാർക്കും അതത് റിട്ടേണിങ് ഓഫിസർമാർ ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും അയച്ചിട്ടുണ്ട്.
എന്നാൽ, ഇന്നലെ വരെ ഇതു പലർക്കും ലഭിച്ചിട്ടില്ലെന്ന് വിവിധ ഓഫിസുകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട തപാൽ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു തപാൽ വകുപ്പിനോട് കളക്ടർ ആവശ്യപ്പെട്ടത്. വോട്ടെണ്ണൽ ദിനമായ ഡിസംബർ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതു മുതലുള്ള പുരോഗതി 'പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. 16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ, കോർപറേഷൻ, നഗരസഭ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും.
തിരക്കുകൂടിയാലും ആപ്പിൽ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാൻ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. എസ്.എസ്.എൽ.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേർ ആപ്പിലൂടെ അറിഞ്ഞിരുന്നു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പ് ഗൂഗിൾ പ്‌ളേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.












Click it and Unblock the Notifications