സൈബർസെൽ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്: വീട്ടമ്മയുടെ 10 ലക്ഷം തട്ടി, കേസിൽ രണ്ടുപേർ അറസ്റ്റിൽ!
പാലോട്: സൈബർസെൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അമ്പൂരി കടപ്പനമൂട് മാസിൽ എം.ഷാൻ (24),വട്ടക്കരിക്കകം വലിയവയൽ പൂച്ചെടിക്കാല സനൂജ മൻസിലിൽ എസ് മുഹമ്മദ് ഷാഫി (20) എന്നിവരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നും നാലും പ്രതികളാണിവർ. ഒന്നാം പ്രതി സൗദിയിൽ കഴിയുന്ന ഇലവുപാലം ബർക്കത്ത് മൻസിലിൽ അബുൽ ഷിബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മദീനയാണ് കേസിലെ രണ്ടാം പ്രതി.
പാലോട് സ്വദേശിനിയായ വീട്ടമ്മയെ സൈബർസെല്ലിൽ നിന്നാണെന്ന വ്യാജേനെ മൊബൈൽ ഫോണിൽ ഇൻറർനെറ്റ് കാൾ മുഖേനെയാണ് കബളിപ്പിച്ചത്. എട്ടു മാസം മുമ്പാണ് സംഭവം. വീട്ടമ്മയുടെയും മക്കളുടെയും കുടുംബകാര്യങ്ങളെല്ലാം അറിയാമെന്നും ഫോട്ടോകളും വീഡിയോകളും സൈബർ സെല്ലിന് ലഭിച്ചിട്ടുണ്ടെന്നും കുട്ടികൾ ഉൾപ്പടെയുള്ള ചിത്രങ്ങളാണ് ലഭിച്ചതെന്നും അത് ഡിലീറ്റ് ചെയ്യാൻ സർക്കാരിൽ പത്ത് ലക്ഷം രൂപ കെട്ടിവയ്ക്കണെമെന്നും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അബുൽഷിബുവാണ് ഫോണിൽ വിളിക്കുന്നത്.

ഒന്നാം പ്രതിയുടെ നിർദ്ദേശം അനുസരിച്ച് മറ്റു പ്രതികളാണ് വീട്ടമ്മയിൽ നിന്ന് പണം കൈപ്പറ്റിയത്. രണ്ടു തവണയായി 10 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു.തുടർന്നും പണം ആവശ്യപ്പെട്ടപ്പോൾ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.പൊലീസ് ഹൈടെക് സെല്ലിൻറെറെയും സൈബർ സെല്ലിൻറെയും സഹായത്തോടെ മുപ്പത്തിനായിരതിലധികം ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പരാതിക്കാരിയെ കൂടാതെ മറ്റു പലരെയും പ്രതികൾ ഈ വിധത്തിൽ കബളിപ്പിച്ചതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിൻറെ നിർദ്ദേശാനുസരണം സി.ഐ കെ.ബി.മനോജ്‌കുമാർ, എസ്‌ഐമാരായ അഷ്‌റഫ്, ഭുവനചന്ദ്രൻ,എഎസ്.ഐ അൻസാരി,സിപിഒമാരായ പ്രദീപ്,രാജേഷ്,അനൂപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications