യുവാവിനെ കൊന്ന് കത്തിച്ച കേസ്: മുഖ്യപ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും,
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ പൊലീസ് പിടിയിലായ മുഖ്യപ്രതി വലിയതുറ വേളാങ്കണ്ണി ജംഗ്ഷനിൽ അരുണാകോട്ടേജിൽ അനുജോർജിനെ (26) ഇന്ന് കോടതിയിൽ ഹാജരാക്കും. ബൈക്ക് മോഷണക്കേസുകളിൽ ഇയാളുടെ കൂട്ടാളിയായിരുന്ന കഠിനംകുളം മണക്കാട്ട് വീട്ടിൽ ആകാശിനെ (കൊച്ചുമോൻ-22) കൊലപ്പെടുത്തി കത്തിച്ച് തമിഴ്നാട്ടിൽ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.
അനുജോർജിന്റെ അമ്മ വലിയതുറ വാട്സ് റോഡ് ടി.സി . 71/ 641ൽ അൽഫോൺസ, അനുവിന്റെ രണ്ടാം ഭാര്യയും എൻജിനീയറിംഗ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറിൽ രേഷ്മ ബീഗം (27) എന്നിവരെ ഈ കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുമോഷണമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായിരുന്നു അനുവും ആകാശും. നേരത്തെ ആകാശ് പ്രതിയായ ഒരു പോക്സോ കേസിന്റെ വിചാരണ നടന്നുവരികയാണ്. കേസിന്റെ ആവശ്യത്തിനായി തനിക്ക് ഒരു ലക്ഷം രൂപ വേണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു.
ഇരുവരും ഒരുമിച്ച് മോഷ്ടിച്ച ബൈക്കുകൾ വിറ്റഴിച്ച് പണം നൽകണമെന്ന ആകാശിന്റെ ആവശ്യം അനുഅജു നിരസിച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. അനുഅജുവിന്റെ കഠിനം കുളത്തെ വീട്ടിൽ പലസ്ഥലങ്ങളിൽ നിന്നായി മോഷ്ടിച്ച് സൂക്ഷിച്ചിരുന്ന ബൈക്കുകളുടെ ഫോട്ടോകൾ ആകാശ് തന്റെ മൊബൈൽഫോണിൽ പകർത്തി. താൻആവശ്യപ്പെട്ട പണവും ഒരു ബൈക്കും നൽകാത്ത പക്ഷം ഇവ പൊലീസിന് കൈമാറി അനുവിനെ കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
പണം ആവശ്യപ്പെട്ട് കഠിനംകുളത്തെ അനുവിന്റെ വീട്ടിലെത്തിയ ആകാശും കൂട്ടുകാരും ഈ വീട് ആക്രമിക്കുകയും അനുവിന്റെ നാനോ കാർ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ആകാശിനെ വകവരുത്താൻ അനു പദ്ധതിയിട്ടത്.മാതാവ് അൽഫോൺസമ്മയും ഭാര്യ രേഷ്മയും ഇതിനാവശ്യമായ സഹായങ്ങൾ നൽകി.രണ്ടാം ഭാര്യ രേഷ്മയുടെ സഹായത്തോടെ വേളാങ്കണ്ണി ജംഗ്ഷനിലെ വർക്ക് ഷോപ്പിൽ വിളിച്ചുവരുത്തിയ അനുവിന് ബിയറിൽ മയക്കുഗുളികകൾ കലർത്തി നൽകിയശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. തുടർന്ന് കൊല്ലത്തും പത്തനംതിട്ടയിലും യാത്ര ചെയ്ത ഇവർ ആകാശ് അവിടെയാണെന്ന് കാണിക്കാൻ ഇയാളുടെതെന്ന പേരിൽ ഫേസ് ബുക്ക് പോസ്റ്റുകളും നടത്തിയിരുന്നു. അടുത്ത ദിവസം റെന്റിനെടുത്ത കാറിൽ ആകാശിന്റെ മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.