മുഖം മിനുക്കി വേളി, സന്ദർശകരുടെ മനം കവരുന്ന വികസന പ്രവർത്തനങ്ങൾ, സഞ്ചാരികളെ കാത്ത് വേളി
തിരുവനന്തപുരം: കൊവിഡ് കാരണം വൻ പ്രതിസന്ധി നേരിട്ട ടൂറിസം മേഖലയും പതുക്കെ സജീവമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ് വേളി. വേളിയിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടത്തിയിരിക്കുന്നത്. വേളി കായലും അറേബ്യന്‍ സമുദ്രവും അനന്തപുരിയുടെ ഭംഗിയുമൊക്കെ ഒത്തിണങ്ങുന്ന വേളിയില്‍ മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ നാല് കൊല്ലത്തിന് അപ്പുറം പരിമിതികളും പരാധീനതകളുടെയും നടുവില്‍ ഉഴറുകയായിരുന്ന വേളി ടൂറിസ്റ്റ് വില്ലേജ് ഇന്ന് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് വെറും വാക്കുകളോ നടപ്പിലാകാത്ത വാഗ്ദാനമോ അല്ല, 60 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഇക്കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് വേളി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കി കഴിഞ്ഞത്. പ്രഖ്യാപിച്ച് ഭരണാനുമതി നല്‍കി കഴിഞ്ഞ പദ്ധതികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. മറ്റുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
മുമ്പ് വേളിയിൽ വന്നിട്ടുള്ളവർക്ക് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയാല്‍ തന്നെ മനസിലാകും, നാല് വര്‍ഷം മുമ്പ് നിങ്ങള്‍ കണ്ട വേളിയാണോ ഇന്ന് നിങ്ങള്‍ക്ക് കാണാനാവുന്നത്. മിനിയേച്ചർ ട്രെയിൻ, അംഫി തീയറ്റര്‍, നടപ്പാത, ലാന്റ് സ്കേപ്പിംഗ്, അലങ്കാരവിളക്കുകള്‍, സ്വിമ്മിങ് പൂൾ, ചിൽഡ്രൻസ് പാർക്ക്, പെഡൽ ബോട്ടുകൾ, സ്‌പീഡ് ബോട്ടുകൾ, നവീകരിച്ച ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് തുടങ്ങി സന്ദർശകരുടെ മനം കവരുന്ന ഒട്ടനവധി ഘടകങ്ങൾ ഇതിനോടകം യാഥാർഥ്യമായി കഴിഞ്ഞു. വേളി ടൂറിസ്റ്റ് വില്ലേജിന്റെ സൗന്ദര്യം നുകരാൻ എല്ലാ സഞ്ചാരികളെയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.