ആരാധനാലയങ്ങളിൽ കവർച്ചയ്ക്ക് ഉപയോഗിക്കുന്നത് വിദ്യാർത്ഥികളെ; ആസൂത്രണം വാടക മുറിയിൽ, കിളിമാനൂരിലെ മരം വെട്ട് തൊഴിലാളി രശാന്ത് അറസ്റ്റിലായത് ഇങ്ങനെ...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളിൽ കവർച്ച നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ചെമ്പകശേരി ശ്യാം വിലാസത്തിൽ രശാന്തിനെയാണ് (34) കിളിമാനൂർ എസ്.ഐ.ബി.കെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് കവർച്ച നടത്തിയിരുന്നത്.
ഇക്കഴിഞ്ഞ 27 ന് ആരൂർ പള്ളിക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം വില വരുന്ന മൈക് സെറ്റ് മോഷണം പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് കുട്ടിമോഷ്ടാക്കളെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെ കിളിമാനൂർ മേഖലയിൽ നടന്ന നിരവധി മോഷണങ്ങൾക്ക് പിന്നിൽ ഇവർക്ക് പങ്കുണ്ടന്നും രശാന്താണ് ഇവരുടെ തലവനെന്നും കണ്ടെത്തി.

മരം വെട്ട് തൊഴിലാളിയായ രശാന്ത് പണിയായുധങ്ങൾ സൂക്ഷിക്കുന്നതിനായി കിളിമാനൂരിൽ വാടകയ്ക്ക് ഒരു മുറി എടുത്തിരുന്നു. ഈ മുറി കേന്ദ്രീകരിച്ചാണ് കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. മഹാദേവേശ്വരം, അടയമൺ ഭഗവതിയറ നാഗരുകാവ്, അരൂർ പള്ളി എന്നിവിടങ്ങളിൽ കവർച്ച നടത്തിയത് ഈ സംഘമാണെന്നും പൊലീസ് കണ്ടെത്തി. മോഷണ മുതലുകൾ രശാന്തിന്റെ അടയ മണിലുള്ള വാടകമുറിയിലാണ് സൂക്ഷിച്ചിരുന്നത്.
കുട്ടി മോഷ്ടാക്കൾക്ക് പ്രതിഫലമായി ലഹരി പദാർത്ഥങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും , മൊബൈൽ ഫോൺ റീ ചാർജിംങ്ങുമൊക്കെ നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. കിളിമാനൂർ പാപ്പാല സ്വദേശികളാണ് വിദ്യാർത്ഥികൾ. അറസ്റ്റിലായ രശാന്തിനെ റിമാൻഡ് ചെയ്തു. കുട്ടി മോഷ്ടാക്കളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിച്ച് അധികൃതരെ ഏൽപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. എ.എസ്.ഐ സുരേഷ്, രാജഗോപാൽ, സി.പി.ഒ മാരായ താജുദീൻ, ഷജിം, സുജിത്, രജിത്, ഹോം ഗാർഡ് ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.












Click it and Unblock the Notifications