ഡോക്ടർമാരുടെ പണിമുടക്ക്: തൃശൂർ ജില്ലയില്‍ അയ്യായിരത്തോളം ഡോക്ടര്‍മാര്‍ പണിമുടക്കി
തൃശൂര്‍: രാജ്യവ്യാപകമായുള്ള ഡോക്ടര്‍മാരുടെ പണിമുടക്കിനെ പിന്തുണച്ചുള്ള സമരത്തില്‍ ജില്ലയില്‍ അയ്യായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ദേശീയ പണിമുടക്ക് നടത്തുന്നത്. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ എന്നീ വിഭാഗങ്ങള്‍ ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ടാണ് ഡോക്ടര്‍മാരുടെ സമരം. ഒ.പി. ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള സമരം സ്വകാര്യ ആശുപത്രികളേയും പ്രതികൂലമായി ബാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെ ഒ.പി. ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു സമരം.
മെഡിക്കല്‍ കോളജില്‍ ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും സമരത്തിന്റെ ഭാഗമായി ബഹിഷ്‌കരിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്ര നിയമം വേണമെന്നാവശ്യപ്പെട്ടാണ് സമരം. സമരത്തിന്റെ ഭാഗമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ രാവിലെ 10 വരെ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ചു.

മെഡിക്കല്‍ വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു. ഡെന്റല്‍ ക്ലിനിക്കുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ ആശുപത്രികളും സമരത്തില്‍ പങ്കാളികളായി. രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൃശൂര്‍ ബ്രാഞ്ചിന്റഎ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഒഫീസേഴ്‌സ് ഏസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തൃശൂര്‍ ബ്രാഞ്ച് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പ്രതിഷേധ യോഗം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോണ്‍ സെബാസ്റ്റ്യന്‍ നിവിന്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ. തൃശൂര്‍ ബ്രാഞ്ച് സെക്രട്ടറി ഡോ. ജോയ് മഞ്ജുള, കെ.ജി.എം.ഒ.എ തൃശൂര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഡോ. പവന്‍, തൃശൂര്‍ ജനറല്‍ ആശുപത്രി ആര്‍.എം.ഒ. ഡോ. പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്കുനേരെ ഉണ്ടായ ആസൂത്രിതമായ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ദേശീയതലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത ഒ.പി. ബഹിഷ്‌ക്കരണം ജൂബിലി മിഷന്‍ ആശുപത്രിയില്‍ നടത്തി. എഴുന്നൂറോളം വരുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രതിഷേധ യോഗം ചേരുകയും പിന്നീട് റാലി നടത്തുകയും ചെയ്തു. അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം ബാധിക്കാത്ത രീതിയിലായിരുന്നു പരിപാടി നടത്തിയത്. എമര്‍ജന്‍സി ഓപ്പറേഷനുകളും തടസം കൂടാതെ നടന്നു.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശവ്യാപകമായി നടത്തിയ മെഡിക്കല്‍ ബന്ദില്‍ അമല നഗര്‍ ഐ.എം.എ. ബ്രാഞ്ചും പങ്കെടുത്തു. പൊതുയോഗത്തില്‍ ഐ.എം.എ. പ്രസിഡന്റ് ഡോ. ജയകൃഷ്ണന്‍ കോലാടി, സെക്രട്ടറി ഡോ. പോള്‍ ഒ. റാഫേല്‍, ഡോ. പി.കെ. മോഹനന്‍, ഡോ. അപര്‍ണ്ണ ഗുല്‍വാഡി, ഡോ. സി.ആര്‍. സാജു എന്നിവര്‍ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ റാലിയില്‍ 300 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും ഡോക്ടര്‍മാര്‍ പണിമുടക്കി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാവിലെ എട്ട് മുതല്‍ പത്ത് മണി വരെ ഒ.പി ബഹിഷ്‌ക്കരിച്ചു. സാധരണയായി രാവിലെ ഒന്‍പത് മണിയോടെ ആരംഭിക്കാറുള്ള ഒ.പി പ്രവര്‍ത്തിക്കാന്‍ വൈകിയത് രോഗികളെ വലച്ചു. ഏറെ തിരക്കായിരുന്നു പിന്നീട് പത്ത് മണിയോടെ ഒ.പി ആരംഭിച്ചപ്പോള്‍ അനുഭവപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ പന്ത്രണ്ട് ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. ഓപറേഷന്‍ തീയേറ്ററും അത്യാഹിത വിഭാഗവും തടസ്സം കൂടാതെ പ്രവര്‍ത്തിച്ചു. പണിമുടക്കിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ ഒ.പി കളും പ്രവര്‍ത്തിച്ചിരുന്നില്ല.












Click it and Unblock the Notifications