ലഭിച്ചത് പുതിയൊരു ജീവിതം; അബുദാബിയിൽ വധശിക്ഷയിൽ ഇളവ് ലഭിച്ച ബെക്സ് കൃഷ്ണൻ നാട്ടിലെത്തി
അബുദാബിയിലെ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം മോചിതനായ ബെക്സ് നാട്ടിലെത്തി
തൃശൂർ: തൃശൂർ ജില്ലയിലെ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണനും കുടുംബത്തിനും ഇത് പുതിയൊരു ജീവിതമാണ്. ഇനി ഒരിക്കലും നാട്ടിൽ വരില്ലെന്ന് കരുതിയ ബെക്സ് ഇന്ന് വീടണഞ്ഞിരിക്കുന്നു. ഒരു കൈപിഴവിന് ഇരുണ്ട അഴികൾക്കുള്ളിൽ വർഷങ്ങളുടെ ജീവിതം. മുന്നിൽ വധശിക്ഷ. എന്നാൽ ഇന്ന് അതെല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ബെക്സ്. അബുദാബിയിലെ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം മോചിതനായ ബെക്സ് നാട്ടിലെത്തി.
ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് പുറപ്പെട്ട ഇത്തിഹാദിന്റെ ഇ.വൈ 280 വിമാനത്തിലാണ് ബെക്സ് നാട്ടിലെത്തിയത്. ഇന്ത്യൻ സമയം പുലർച്ചെ 1.50ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. അബൂദബി അൽ വത്ബ ജയിലിൽ നിന്ന് അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. കൊച്ചിയിൽ ബെക്സിനെ സ്വീകരിക്കാൻ ഭാര്യ വീണയും മകൻ അദ്വൈദും ഉൾപെടെയുള്ള കുടുംബാംഗങ്ങളും എത്തിയിരുന്നു.
ഇനി ഒരിക്കലും കാണാൻ പോലും പറ്റില്ലെന്ന് കരുതിയ തന്റെ പ്രിയപ്പെട്ടവരെ ചേർത്തു നിർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ബെക്സ്. "പുതിയതായിട്ട് ഒരു ജീവിതം കിട്ടി. സന്തോഷം. യൂസുഫലി സാറാണ് പൈസ കെട്ടിയതും എല്ലാ കാര്യങ്ങളും ശരിയാക്കിയതും. ഒന്‍പത് വര്‍ഷമായി കേസിന് പിന്നില്‍ തന്നെയുണ്ടായിരുന്നു അവര്‍," ബെക്സ് കൃഷ്ണന്‍ പറഞ്ഞു.
2012 സെപ്റ്റംബർ ഏഴിനാണ് അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബെക്സ് ജോലിയുമായി ബന്ധപ്പെട്ട് മുസഫയിലേക്ക് പോകുമ്പോൾ കാറപകടം ഉണ്ടാകുന്നത്. ബെക്സ് ഓടിച്ചിരുന്ന കാർ തട്ടി ഒരു സുഡാൻ പൗരനായ ബാലൻ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബുദാബി പൊലീസ് ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
Recommended Video
സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. പ്രശ്നത്തിൽ ഇടപ്പെട്ട യൂസഫലി മരിച്ച കുട്ടിയുടെ രക്ഷിതാക്കളുമായി പലതവണ നടത്തിയ ചർച്ച ഒടുവിൽ ഫലം കണ്ടു. നഷ്ടപരിഹാരമായി ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകാനും ധാരണയായി. ഈ പണവും കോടതിയിൽ കെട്ടിവെച്ചത് യൂസഫലിയാണ്.
നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫലി പറഞ്ഞു. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാൻ സാധിക്കാത്ത എത്രയോ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.