പ്രളയദുരന്തഭൂമിയില്‍ ജനപ്രതിനിധി ഉത്തരവാദിത്തം മറന്നു: ചാലക്കുടി എംപിക്കെതിരെ ബെന്നി ബഹനാന്‍
ചാലക്കുടി: പ്രളയദുരന്തം ഉണ്ടായപ്പോള്‍ ജനപ്രതിനിധി എന്ന നിലയില്‍ നിലവിലെ എം പിയുടെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ ജനപ്രതിനിധി ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നു. ജനങ്ങളുടെ വേദന ഉള്‍കൊണ്ട് മാനസികാവസ്ഥ പോലും ഇല്ലാതെ പോയത് ജനവഞ്ചനയാണെന്നു അദ്ദേഹം പറഞ്ഞു. അങ്കമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നി ബഹനാന്‍.
കുടം മാറ്റി അരിവാള്‍ ചുറ്റികയാക്കിയത് അത്ര ഇന്നസെന്റായി കാണേണ്ടതില്ല. ദേശീയ പാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരം നഷ്ടമാകാതിരിക്കാനുള്ള സിപിഎം അടവാണിത്. കൊലയാളികളെ ന്യായീകരിക്കുകയും കൊലപാതകങ്ങളെ മഹത്വവത്ക്കരികയുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെ പ്രതികരിക്കണം. കൊലക്കേസ് പ്രതികളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തിരഞ്ഞെടുപ്പില്‍ മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നു ബെന്നി ബഹനാന്‍ പറഞ്ഞു.

വികസന പ്രവർത്തനങ്ങളിൽ
അങ്കമാലി ബൈപ്പാസിന് വേണ്ടി ആത്മാര്‍ഥമായ ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെയും എംപിയുടെയും ഭാഗത്ത് നിന്നുണ്ടായില്ല. കാലടി പാലം, ചാലക്കുടി അടിപ്പാത ഏണിവ നിരന്തരമായ ആവശ്യങ്ങളായിരുന്നു. ഇതിലൊന്നും കാര്യക്ഷമമായ ഒരു മുന്നേറ്റവും നടത്താന്‍ കഴിഞ്ഞിട്ടില്ല. പ്രളയം ബാധിച്ച നിയോജകമണ്ഡലം എന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. റോജി എം ജോണ്‍ എം എല്‍ എ, വി ജെ ജോയ്, മുഹമ്മദ് ഷിയാസ്, ടി യു രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ശ്രീശങ്കരന്റെ മണ്ണിലൂടെ ബെന്നി ബഹനാന്റെ തേരോട്ടം
ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ആദിശങ്കരന്റെ മണ്ണിലൂടെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്റെ തേരോട്ടം. ശ്രിംഗേരി ശങ്കര മഠത്തില്‍ അനുഗ്രഹം തേടിയ ശേഷം കലാലയ സ്മരണകളുമായി സ്ഥാനാര്‍ഥി എത്തിയത് കാലടി ശ്രീ ശങ്കര കോളജിലാണ്. പൂര്‍വ വിദ്യാര്‍ഥി കൂടിയായ സ്ഥാനാര്‍ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയത്. അധ്യാപകരുടെ അനുഗ്രഹവും വിദ്യാര്‍ഥികളുടെ സ്‌നേഹവും ആവോളം ലഭിച്ച സ്ഥാനാര്‍ഥി വിദ്യാര്‍ഥിയായിരിക്കെ താമസിച്ച മുറിയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് ആകാശപ്പറവകളുടെ മാര്‍വാലാഹ് ദയറ, ദൈവദന്‍ ഓള്‍ഡ് ഏജ് ഹോം മേരി ഇമാക്യുലേറ്റ് പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മലയാറ്റൂര്‍ അടിവാരത്തെത്തിയ ബെന്നി ബഹനാന്‍ തിരി തെളിച്ചു പ്രാര്‍ഥിച്ചു.

തൊഴിലാളികളുടെ പരാതികൾ
പനമ്പ് നെയ്ത്ത് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിയെ പരാതികളും പരിഭവങ്ങളുമായി തൊഴിലാളി സ്ത്രീകള്‍ പൊതിഞ്ഞു. മൂന്ന് വര്‍ഷമായി ഡി എ കിട്ടിയിട്ടില്ലെന്നും ദിവസേന ലഭിക്കുന്ന നാല്‍പ്പത് രൂപ ഒന്നിനും തികയില്ലെന്നും തൊഴിലാളി സ്ത്രീകള്‍ പരാതിപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി കിട്ടികൊണ്ടിരുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നും ലഭിച്ചിട്ടില്ല. പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ച സ്ത്രീ തൊഴിലാളികളെ എം എല്‍ എ റോജി ജോണ്‍ ആശ്വസിപ്പിച്ചു. എം എല്‍ എ യെ ഞങ്ങള്ക് വിശ്വാസമാണ് എന്ന് പറഞ്ഞ തൊഴിലാളികളോട് അത് പോലെ താനെ ബെന്നി ചേട്ടനെയും വിശ്വസിക്കാം എന്ന് റോജി ആശ്വസിപ്പിച്ചു. പ്രശ്‌ന പരിഹാരത്തിനായി സാധ്യമായതെല്ലാം ചെയ്യാമെന്ന് സ്ഥാനാര്‍ഥി മറുപടി നല്‍കി. തുടര്‍ന്ന് സെന്റ് . ക്ലെയര്‍ ബധിര വിദ്യാലയം, മഞ്ഞപ്ര എസ് എന്‍ ഡി പി ശാഖാ ക്ഷേത്രം, സെബിപുരം പള്ളി, മഞ്ഞപ്ര സര്‍ക്കാര്‍ ആശുപത്രി, മാര്‍ സ്ലീബാ ഫൊറോനാ പള്ളി, തുറവൂര്‍ സെന്റ്. അഗസ്റ്റിന്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. വൈകിട്ട് കൈപമംഗലത്ത് എത്തിയ സ്ഥാനാര്‍ഥി രാത്രി കൊടുങ്ങല്ലൂരിലെ യു ഡി എഫ് കണ്വന്ഷനിലും പങ്കെടുത്തു.

ഓര്‍മ്മകള്‍ അലകടലായി
ഓര്‍മ്മകള്‍ അലകടലായി; സ്ഥാനാര്‍ഥിയായി ബെന്നി ബഹനാന്‍ ഒരിക്കല്‍ കൂടി കലാലയ തിരുമുറ്റത്തെത്തി. കാലടി ആദശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ സ്ഥാനര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കോളജിലെത്തിയപ്പോള്‍ ആവേശക്കടലായി കെ എസ് യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്വാഗതമോതി. 1975 76 കാലഘട്ടങ്ങളില്‍ ആദിശങ്കരയിലെ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ഥിയായിരുന്നു ബെന്നി ബഹനാന്‍. ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന കലാലയ തിരുമുറ്റത്തെത്തിയ സ്ഥാനാര്‍ഥിക്ക് വാഗ്ദാനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരോടും ഒരു വാക്ക് മാത്രം; ഒപ്പമുണ്ടാകും എന്നും. റോജി എം ജോണ്‍ എം എല്‍ എ യ്‌ക്കൊപ്പമാണ് ബെന്നി ബഹനാന്‍ കലാലയത്തിലെത്തിയത്.

കലാലയത്തിലേക്ക്
പഴയ കലാലയത്തിലെത്തിയ പൂര്‍വ വിദ്യാര്‍ഥിയെ അധ്യാപകരും മനം നിറഞ്ഞു അനുഗ്രഹിച്ചു. പൂര്‍വ വിദ്യാര്‍ഥി ആയിരിക്കെ താന്‍ പഠിച്ച കൊമേഴ്‌സ് കഌസ് മുറിയില്‍ എത്തിയ ബെന്നി ബഹനാന്‍ ഒരു വേള ഓര്‍മ്മകളിലേക്കും ജ്വലിക്കുന്ന കെ എസ് യു പോരാട്ടങ്ങളിലേക്കും മടങ്ങി. കൊമേഴ്‌സ് വിഭാഗത്തിലെ പൂര്‍വ വിദ്യാര്‍ഥി ആയിരുന്നു സ്ഥാനാര്‍ഥി എന്നറിഞ്ഞതോടെ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിക്ക് ചുറ്റും കൂടി ആഹഌദം പങ്കിട്ടു. നന്നായി പഠിക്കാന്‍ ഉപദേശിച്ച സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണയും വിദ്യാര്‍ഥികള്‍ വാഗ്ദാനം ചെയ്തു. വിദ്യാര്‍ഥിയായിരിക്കെ താന്‍ താമസിച്ചിരുന്ന കോളേജിനടുത്തുള്ള വീട്ടിലെത്തിയ ബെന്നിബഹനാന്‍ പഴയ മുറിയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. യുവ എം എല്‍ എ കൂടിയായ റോജി എം ജോണിന്റെ നേതൃത്വത്തിലായിരുന്നു കലാലയത്തില്‍ സ്വീകരണം ഒരുക്കിയത്.

കല്യാണക്കാര്യം ചർച്ചയായി
തിരഞ്ഞെടുപ്പ് ചൂടിനിടയിലും ചര്‍ച്ച വിഷയം അങ്കമാലി എം എല്‍ എ യുടെ കല്യാണക്കാര്യം. മാണിക്യമംഗലം സെന്റ് ക്ലെയര്‍ സ്‌കൂളില്‍ സ്ഥാനാര്‍ഥി എത്തിയപ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്ന അങ്കമാലി എം എല്‍ എ യുടെ വിവാഹക്കാര്യം ചര്‍ച്ചയായത്. ബെന്നി ബെഹന്നാനൊപ്പം ഉണ്ടായിരുന്ന റോജി ജോണ് എം എല്‍ എ കലവറയില്ലാത്ത പിന്തുണയും മറക്കാനാവാത്ത സഹായങ്ങളുമാണ് സ്‌കൂളിന് ചെയ്തു തരുന്നത് എന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫൈന്‍സിറ്റയോട് ബെന്നി ബെഹനാനാണ് റോജിയുടെ വിവാഹ കാര്യം സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും പറ്റിയൊരാളെ കണ്ടു പിടിച്ച് എം എല്‍ എ യെ വിവാഹം കഴിപ്പിക്കണമെന്നും ആ ചുമതല സിസ്റ്ററെ ഏല്‍പ്പിക്കുകയാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞത് കൂടി നിന്നവരില്‍ ചിരി പടര്‍ത്തി. അക്കാര്യം താന്‍ ഏറ്റുവെന്ന് സിസ്റ്റര്‍ ബെന്നി ബെഹനാന് ഉറപ്പും നല്‍കി.












Click it and Unblock the Notifications