126 കേസുകള്‍ കൂടി പ്രതി ചേർത്തു: ചാലക്കുടി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ പുതിയ പത്രിക നല്‍കും!
തൃശൂര്‍: ചാലക്കുടി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ ഇന്ന് പുതിയ നാമനിര്‍ദേശ പത്രിക നല്‍കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എ.എന്‍.ആറിനെതിരേ 126 പുതിയ കേസുകളില്‍കൂടി പ്രതി ചേര്‍ത്ത സാഹചര്യത്തിലാണിത്. നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥിയുടെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമായി.
പെരുമ്പാവൂര്‍, അങ്കമാലി നിയോജകമണ്ഡലങ്ങളില്‍ എ.എന്‍.ആര്‍. രണ്ടാംവട്ട പൊതുസമ്പര്‍ക്ക പര്യടനം നടത്തി. പെരുമ്പാവൂരിലെ ഓടക്കാലി, വേങ്ങൂര്‍, കുറുപ്പംപടി എന്നിവിടങ്ങളിലെത്തി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു.അങ്കമാലി മണ്ഡലത്തിലെ തുറവൂര്‍, മഞ്ഞപ്ര, ചന്ദ്രപ്പുര എന്നിവിടങ്ങളിലായിരുന്നു പര്യടനം. ചന്ദ്രപ്പുരയില്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സ്ഥാനാര്‍ഥിക്ക് സ്വീകരണവും നല്‍കി.

കുന്നത്തുനാട് മണ്ഡലം കണ്‍വന്‍ഷന്‍ ബി. ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ആലുവയില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും ഉദ്ഘാടനം ചെയ്തു. ചാലക്കുടിയില്‍ സംവിധായകന്‍ അലി അക്ബറും പെരുമ്പാവൂരില്‍ ഒ. രാജഗോപാല്‍ എം.എല്‍.എയും കണ്‍വന്‍ഷനുകളില്‍ മുഖ്യാതിഥികളായി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കണ്‍വന്‍ഷനുകള്‍ ആവേശകരവുമായെന്ന് എ.എന്‍.ആര്‍. പറഞ്ഞു.
ഇന്നസെന്റിനെ കാത്ത് മഴയത്തും ജനക്കൂട്ടം
ഇന്നസെന്റിന്റെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ രണ്ടാംഘട്ട പൊതുപ്രചാരണം ഇന്നലെ വൈകിട്ട് കൊടുവേലിപ്പടിയിലും സിദ്ധന്‍കവലയിലുമെല്ലാം എത്തിയപ്പോഴാണ് കൊടുംചൂടില്‍ അപ്രതീക്ഷിത ആശ്വാസമായി മഴ കോരിച്ചൊരിഞ്ഞത്. കോരിച്ചൊരിയുന്ന മഴയത്തും രണ്ടിടങ്ങളിലും നൂറു കണക്കിനാളുകള്‍ ഇന്നസെന്റിനെ കാണാനും കേള്‍ക്കാനുമെത്തി.
രാവിലെ വാരിക്കാട് 105-ാം ബൂത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ ആനയുടെ അകമ്പടിയോടെയാണ് ആള്‍ക്കൂട്ടം ഇന്നസെന്റിനെ കാത്തുനിന്നത്. ഇതു കണ്ടയുടന്‍ ഗജകേസരിയോഗത്തില്‍ ആനപ്പാപ്പാനായി അഭിനയിച്ച കഥ ഇന്നസെന്റ് ഓര്‍മിച്ചു. 'ആനപ്പുറത്തൊക്കെ ധാരാളം കയറിയിട്ടുണ്ട്. അതുകൊണ്ട് ആനയെക്കാണിച്ചൊന്നും പേടിപ്പിക്കാന്‍ നോക്കണ്ട,' കൂട്ടച്ചിരികള്‍ക്കിടയില്‍ ഇന്നസെന്റ് പറഞ്ഞു. എം.പി. ഫണ്ടില്‍നിന്ന് സ്‌കൂള്‍ ബസ് കിട്ടിയ കൂവപ്പടി പഞ്ചായത്തിലെ കാവുംപുറം ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ നന്ദി പ്രകാശിപ്പിക്കാന്‍ കാത്തുനിന്നതും പ്രചാരണത്തിന് ആവേശം പകര്‍ന്നു.
വൈകിട്ട് വല്ലം സെന്ററിലെത്തിയപ്പോള്‍ കാത്തുനിന്നവരില്‍ പള്ളത്തൊടി സലിമിന്റെ മകന്‍ ഫര്‍ഹദ് ഇന്നസെന്റിന്റെ ഹൃദയം കവര്‍ന്നത് അഞ്ചാംക്ലാസിലെ തന്റെ പാഠ്യഭാഗമോര്‍ത്താണ്. ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരിയില്‍നിന്നുള്ള ഭാഗം തന്നെ ഏറെ പ്രചോദിപ്പിച്ചെന്ന് പ്രചാരണവാഹനത്തില്‍ കയറിനിന്ന് മൈക്കിലൂടെ ഫര്‍ഹദ് വിശദീകരിച്ചപ്പോള്‍ ഇന്നസെന്റിനും നാട്ടുകാര്‍ക്കും അത് ഏറെ സന്തോഷകരമായി. ഇന്നസെന്റ് കാന്‍സറിനെപ്പറ്റി എഴുതുക മാത്രമല്ല ആരോഗ്യരംഗത്ത് ശ്രദ്ധ പദ്ധതിയിലൂടെ മണ്ഡലത്തില്‍ ഏറെ പദ്ധതികള്‍ നടപ്പാക്കിയെന്നും നാട്ടുകാരില്‍ പലരും ഈ സന്ദര്‍ഭത്തില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.
മണ്ഡലത്തില്‍ സ്ഥാപിച്ച അഞ്ച് മാമ്മോഗ്രാം യൂണിറ്റുകളില്‍ ഒന്നും അള്‍ട്രാ സൗണ്ട് സ്‌കാനിങ് യൂണിറ്റും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചിരുന്നതാണ് ആളുകള്‍ ഓര്‍ത്തത്. വൈകുന്നേരത്തെ പ്രചാരണകേന്ദ്രങ്ങളില്‍ ബിഗ് ബോസ് താരവും കുഞ്ഞാലിമരയ്ക്കാരില്‍ ഇന്നസെന്റിന്റെ സഹനടനുമായ ഷിയാസ് കരീം ഇന്നസെന്റിനോടൊപ്പം ചേര്‍ന്നതും ആള്‍ക്കൂട്ടത്തിന് ആവേശമായി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications