തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ കൂട്ടിക്കിഴിക്കുന്ന തിരക്കിലാണ് മുന്നണികള്‍. ഔദ്യോഗിക ഫല പ്രഖ്യാപനം വരെയുള്ള ആശ്വാസം മാത്രമാണ് ഈ കണക്കുകള്‍ക്ക്. എന്നാല്‍ ബൂത്ത് തലം മുതല്‍ ശേഖരിക്കുന്ന കണക്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്-എല്‍ഡിഎഫ് നേതൃത്വം. തൃശൂര്‍ ജില്ലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ശുഭാപ്തി വിശ്വാസത്തിലാണ്. അട്ടിമറി വിജയം ജില്ലയിലുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ചെങ്കോട്ടകള്‍ ഇളകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ സിപിഎം പറയുന്നത് ഒരു സീറ്റ് മാത്രമേ ജില്ലയില്‍ നഷ്ടമാകൂ എന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
അട്ടിമറി ജയം
അട്ടിമറി ജയമാണ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലയില്‍ പ്രതീക്ഷിക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കുന്നംകുളവും കൈപമംഗലവും ഇത്തവണ പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. സിപിഎം കണക്ക് മറിച്ചാണ്.
ഈ രണ്ട് മണ്ഡലങ്ങള്‍
2006ല്‍ ബാബു പാലിശേരിയിലൂടെയാണ് കുന്നംകുളം ഇടതുപക്ഷത്തേക്ക് ചാഞ്ഞത്. മന്ത്രി എസി മൊയ്തീന്‍ വീണ്ടും ജനവിധി തേടിയ ഈ മണ്ഡലം ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഡിസിസി വിലയിരുത്തല്‍. മാത്രമല്ല, ചെങ്കോട്ടയായ കൈപമംഗലവും പിടിച്ചെടുക്കാമെന്നാണ് അവരുടെ പ്രതീക്ഷ.
ചിഹ്നവും ഐക്യവും
കയ്പമംഗലത്ത് ഇടി ടൈസണെതിരെ ശോഭ സുബിനും കുന്നംകുളത്ത് എസി മൊയ്തീനെതിരെ കെ ജയശങ്കറുമാണ് മല്‍സരിച്ചത്. കൈപ്പത്തി ചിഹ്നത്തിലെ മല്‍സരം നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂടുന്നു. ഇത്തവണ പാര്‍ട്ടിയിലുണ്ടായിരുന്ന ഐക്യവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.
കോണ്‍ഗ്രസ് 9, സിപിഎം 12
ഒമ്പത് സീറ്റ് വരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് ഡിസിസി അധ്യക്ഷന്‍ എംപി വിന്‍സെന്റ് പറയുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ കണക്കുകള്‍ നേരെ മറിച്ചാണ്. 2016 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സിപിഎം ജില്ലാ സെക്രട്ടറേറിയറ്റിന്റെ കണക്കു പ്രകാരം 12 സീറ്റ് ലഭിക്കുമെന്നാണ്.
തൃശൂരില്‍ പത്മജ വേണുഗോപാല്‍
വിഎസ് സുനില്‍കുമാറിലൂടെ പിടിച്ച തൃശൂര്‍ മണ്ഡലം ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് സിപിഎം കരുതുന്നില്ല. സുനില്‍കുമാറിന് പകരം പി ബാലചന്ദ്രനെയാണ് സിപിഐ കളത്തിലിറക്കിയത്. ഇവിടെ പത്മജ വേണുഗോപാലിന് ജയസാധ്യതയുണ്ടെന്ന് സിപിഎം കണക്കുകൂട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ ഇടതുപക്ഷത്തിന് പ്രതീക്ഷയാണ്.
വടക്കാഞ്ചേരിയില്‍ 10000
വടക്കാഞ്ചേരി 2016ല്‍ നഷ്ടമായത് തലനാരിഴയ്ക്കാണ്. ഇത്തവണ തിരിച്ചുപിടിക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കുന്നംകുളത്ത് എസി മൊയ്തീന് 20000 വരെ ഭൂരിപക്ഷം കിട്ടുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. വടക്കാഞ്ചേരിയില്‍ 10000 വരെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. തൃശൂരിലെ കാര്യത്തില്‍ സിപിഎമ്മിന് തീരെ ഉറപ്പില്ല.
കടുത്ത നടപടിയുണ്ടാകും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ കനത്ത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നേരിട്ടത്. സമാനമായ സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി തല നടപടി സ്വീകരിക്കണമെന്നാണ് സിപിഎമ്മിലെ വികാരം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യതയും പാര്‍ട്ടി മുന്‍കൂട്ടി കാണുന്നു. അങ്ങനെ സംഭവിച്ചാല്‍ കടുത്ത നടപടികളിലേക്ക് സിപിഎം കടക്കും.
ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം